മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മുസ്ലീം ലീഗിന്റെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സിറ്റിംഗ് എംപിമാർ സീറ്റുകൾ വച്ചു മാറി. മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീറും പൊന്നാനിയിൽ അബ്ദുസമദ് സമദാനിയും മത്സരിക്കും. സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്.
പൊന്നാനിയിൽ എതിരാളി ശക്തനാണെന്ന് കരുതുന്നില്ല. ലീഗിന് അനുകൂല അന്തരീക്ഷം തന്നെയാണ്. സമസ്തയുടെ ഉൾപ്പെടെയുള്ള വോട്ടുകൾ കിട്ടുമെന്നും സമദാനി പറഞ്ഞു.
മലപ്പുറത്ത് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്ന് ഇ.ടി മുഹമ്മദ് ബഷീറും പ്രതികരിച്ചു. പാർട്ടി നിയോഗപ്രകാരമാണ് സീറ്റുകൾ വച്ചുമാറിയത്. സ്വന്തം നാട്ടുകാരോട് വോട്ട് ചോദിക്കാനുള്ള അവസരമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ നേരത്തെ അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ 16 സീറ്റിൽ കോൺഗ്രസ് മത്സരിക്കുമെന്നും മൂന്നാം സീറ്റ് നൽകാനുള്ള ബുദ്ധിമുട്ട് ലീഗിനെ അറിയിച്ചുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അടുത്ത രാജ്യസഭ സീറ്റ് ലീഗിന് നൽകുമെന്നും അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു.
Discussion about this post