എറണാകുളം: തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിൽ വെടിക്കെട്ടിനെത്തിച്ച കരിമരുന്ന് പൊട്ടിത്തെറിച്ച സംഭവത്തിൽ പ്രതികൾ കീഴടങ്ങി. നാല് പ്രതികളാണ് പോലീസിന് മുൻപിൽ കീഴടങ്ങിയത്. സംഭവശേഷം നാല് പേരും അറസ്റ്റ് ഭയന്ന് ഒളിവിൽ പോകുകയായിരുന്നു.
പുതിയകാവ് വടക്കുംഭാഗം കരയോഗം ഭാരവാഹികളായ സജീവ് ചന്ദ്രൻ, രാജേഷ് കെ.ആർ, സത്യൻ, രാജീവ് എന്നിവരാണ് പോലീസിന് മുൻപിൽ കീഴടങ്ങിയത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി തുടർനടപടികൾ സ്വീകരിക്കുമെന്നാണ് സൂചന. വെടിക്കെട്ട് ഏറ്റെടുത്ത കരാറുകാർക്ക് പണം നൽകിയത് ഇവരാണ്. മനപൂർവ്വമല്ലാത്ത നരഹത്യ, സ്‌ഫോടകവസ്തു നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ ചുമത്തിയായിരുന്നു ഇവർക്കെതിരെ പോലീസ് കേസ് എടുത്തത്.
ഈ മാസം 12 നായിരുന്നു കരിമരുന്ന് പൊട്ടിത്തെറിച്ച് സ്‌ഫോടനം ഉണ്ടായത്. സംഭവത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്‌ഫോടനത്തിൽ സമീപ മേഖലകളിലെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു. ചില വീടുകൾ പൂർണമായി തകർന്ന് വാസയോഗ്യമല്ലാതെ ആയി. വീട് നഷ്ടപ്പെട്ടവർ നഷ്ടപരിഹാരത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ട്.
അതേസമയം പ്രദേശവാസികളുടെ ഹർജികൾ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. തുടർനടപടിയെന്നോണം ഹർജിയിലെ സംസ്ഥാന സർക്കാരടക്കമുള്ള എതിർകക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചു. ഹർജികൾ കോടതി അടുത്ത ആഴ്ച പരിഗണിക്കും.
Discussion about this post