ചെന്നൈ; സിനിമാ നിർമ്മാതാവും പുറത്താക്കപ്പെട്ട ഡിഎംകെ നേതാവുമായ ജാഫർ സാദിഖിന്റെ വീട്ടിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) റെയ്ഡ്. രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയുടെ മുഖ്യ സൂത്രധാരനെന്ന് സംശയിക്കുന്നയാളാണ് ഇയാൾ. കഴിഞ്ഞ ദിവസം ഉച്ചയോടെ ആരംഭിച്ച റെയ്ഡ് രാത്രി 8 മണി വരെ നീണ്ടു.
വീട്ടിൽ നിന്ന് ചില രേഖകളും കേസിനാസ്പദമായ തെളിവുകളും പിടിച്ചെടുത്തിട്ടുണ്ട് എന്നാണ് വിവരം. റെയ്ഡിന് ശേഷം സാദിഖിന്റെ വീട് ഉദ്യോഗസ്ഥർ സീൽ ചെയ്തു.ഫെബ്രുവരി 26 ന് ഡൽഹിയിലെ എൻസിബി ആസ്ഥാനത്ത് ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ട് എൻസിബി ഉദ്യോഗസ്ഥർ സാദിഖിന് നേരത്തെ സമൻസ് അയച്ചിരുന്നു. മയക്കുമരുന്ന് ശൃംഖലയുമായി ബന്ധമുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെ ചെന്നൈ വെസ്റ്റ് ജില്ലയിലെ എൻആർഐ വിഭാഗത്തിന്റെ ഡെപ്യൂട്ടി ഓർഗനൈസറായ സാദിഖിനെ പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് പുറത്താക്കുകയും ചെയ്തിരുന്നു.
രണ്ടാഴ്ച മുമ്പ് ഡൽഹി സ്പെഷ്യൽ പോലീസും എൻസിബിയും ചേർന്ന് നടത്തിയ ഓപ്പറേഷന്റെ ഭാഗമായി പടിഞ്ഞാറൻ ഡൽഹിയിലെ ഒരു ഗോഡൗണിൽ നടത്തിയ റെയ്ഡിൽ 50 കിലോഗ്രാം സ്യൂഡോഫെഡ്രിൻ കണ്ടെത്തി. മൾട്ടിഗ്രെയിൻ ഫുഡ് മിക്സിലും ചിരകിയ തേങ്ങയിലും ഒളിപ്പിച്ച് സ്യൂഡോഫെഡ്രിൻ പാക്ക് ചെയ്ത് കടത്താൻ ശ്രമിച്ച മൂന്ന് പേരാണ് അറസ്റ്റിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റിന്റെ ‘സൂത്രധാരൻ’ ചെന്നൈയിലെ തമിഴ് ചലച്ചിത്ര നിർമ്മാതാവായ ജാഫർ സാദിഖാണെന്ന് കണ്ടെത്തിയത്.
Discussion about this post