വയനാട്: പൂക്കോട് വെറ്റിനറി സർവ്വകലാശാലയിൽ എസ്എഫ്‌ഐക്കാരുടെ ആക്രമണത്തിന് പിന്നാലെ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ്. നാല് പ്രതികൾക്കെതിരെയാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളത്. സംഭവ ശേഷം ഇവർ നാല് പേരും ഒളിവിലാണ്.
സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ആദ്യം പ്രതിചേർക്കപ്പെട്ടവരുടെ പട്ടികയിൽ ഉണ്ടായിരുന്നവരാണ് നാല് പേരും. ഇതിന് പിന്നാലെയായിരുന്നു ഇവർ ഒളിവിൽ പോയത്. ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലും ഇവരെ പിടികൂടാൻ പോലീസിന് കഴിഞ്ഞില്ല. ഇതോടെ ഇവർ സുരക്ഷിത താവളത്തിലാണെന്ന നിഗമനത്തിലാണ് പോലീസ്. ഇവർ രാജ്യം വിടുന്നതിനുള്ള സാദ്ധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
പ്രതികളായ സൗദ് റിസാൻ, കാശിനാഥൻ, അജയ് കുമാർ, സിൻജോ ജോൺ എന്നിവർക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളത്. ഇതിൽ ആക്രമണത്തിനും ആൾക്കൂട്ടത്തിനും നേതൃത്വം നൽകിയത് സിൻജോ ആണ്. 18 പേരെയാണ് സംഭവത്തിൽ പോലീസ് പ്രതിചേർത്തിട്ടുള്ളത്. ഇതിൽ 11 പേർ അറസ്റ്റിലായിട്ടുണ്ട്. ബാക്കിയുള്ളവർക്കായി ഊർജ്ജിത അന്വേഷണമാണ് തുടരുന്നത്.
അതേസമയം സംഭവം നടന്ന് 13 ദിവസങ്ങൾക്ക് ശേഷമാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത്. പ്രതികളിൽ പലർക്കും പാസ്‌പോർട്ട് ഉൾപ്പെടെയുണ്ട്. ഈ സാഹചര്യത്തിൽ പ്രതികൾ വിദേശത്തേക്ക് കടക്കുന്നതിനുള്ള സാദ്ധ്യതയും തള്ളിക്കളയാൻ കഴിയില്ല.
Discussion about this post