വയനാട്: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശക്തനായ മനുഷ്യനാണെന്ന് മരിച്ച സിദ്ധാർത്ഥിന്റെ പിതാവ് ജയപ്രകാശ്. നട്ടെല്ലുള്ള മനുഷ്യനാണ് അദ്ദേഹം. ഇപ്പോഴാണ് കേരളത്തിന് മികച്ച ഒരു ഗവർണറെ ലഭിച്ചത് എന്നും ജയപ്രകാശ് പറഞ്ഞു. പൂക്കോട് വെറ്റിനറി സർവ്വകലാശാല വി.സിയെ സസ്‌പെൻഡ് ചെയ്തതിന് പിന്നാലെ മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വി.സി ശശീന്ദ്രനാഥിനെ സസ്‌പെൻഡ് ചെയ്ത വിവരം അറിഞ്ഞു. ജോലി കൃത്യമായി ചെയ്യാത്തത് കൊണ്ടാണല്ലോ സസ്‌പെൻഷൻ ലഭിച്ചത്. അല്ലാതെ വെറുതെ സസ്‌പെൻഡ് ചെയ്യില്ല. ഇത്രയും വലിയ കൊലപാതകം നടന്നിട്ട് എന്ത് നടപടിയാണ് വിസി സ്വീകരിച്ചത്. എന്ത് വേണമെങ്കിലും ചെയ്യാമെന്ന് അദ്ദേഹം വീട്ടിൽ വന്നപ്പോൾ പറഞ്ഞിരുന്നു. ഇത്രയും ദിവസമായിട്ടും ഒന്നും സ്വീകരിച്ചില്ല.
സംഭവത്തിൽ ഏറ്റവും വലിയ കുറ്റക്കാരനാണ് ഡീൻ. ഡീനിനെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചത്. ഡീനിനെ മാറ്റി നിർത്തി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതുണ്ടായില്ല. എല്ലാവരും ഒറ്റക്കെട്ടാണ്. കൊലയ്ക്ക് കൂട്ടുനിന്നത് ഡീനാണ് .തെളിവ് നശിപ്പിക്കാൻ കൂട്ട് നിന്നും. അക്രമം കണ്ടതും അദ്ദേഹമാണെന്നും ജയപ്രകാശ് പറഞ്ഞു.
ഗവർണർ ശക്തനായ മനുഷ്യനാണ്. ഗവർണർക്ക് നട്ടെല്ലുണ്ട്. ഒരു ഗവർണറുടെ ജോലിയെക്കുറിച്ച് തനിക്കും ഇത്രയും നാളായി അറിവുണ്ടായിരുന്നില്ല. ആരിഫ് മുഹമ്മദ് ഖാൻ ചുമതലയേറ്റപ്പോഴാണ് എന്താണ് ഒരു ഗവർണറുടെ ജോലിയെന്ന് വ്യക്തമായത്. കേരളത്തിലെ പലർക്കും ഗവർണറുടെ ചുമതലകളെക്കുറിച്ച് ബോദ്ധ്യം വന്നത് ഇപ്പോഴായിരിക്കും. പേപ്പറുകളിൽ ഒപ്പിടുന്നതാണ് ഗവർണറുടെ ജോലി എന്നാണ് താൻ കരുതിയിരുന്നത്. എന്നാൽ അധികാരം ഇപ്പോൾ വ്യക്തമായി. നട്ടെല്ലുള്ള ഗവർണറെയാണ് കേരളത്തിന് ലഭിച്ചത് എന്നും ജയപ്രകാശ് പ്രതികരിച്ചു.
Discussion about this post