കൊൽക്കത്ത: പശ്ചിമബംഗാളിൽ 12ാം ക്ലാസ് പൊതുപരീക്ഷാഹാളിലേക്ക് മൊബൈലുമായി എത്തിയ 41 വിദ്യാർത്ഥികളെ അയോഗ്യരാക്കി. പശ്ചിമ ബംഗാൾ ഹയർ സെക്കൻഡറി കൗൺസിൽ അദ്ധ്യക്ഷൻ ചിരൺജിപ് ഭട്ടാചാര്യയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഫെബ്രുവരി 29ന് രണ്ട് വിദ്യാർത്ഥികളെ പുറത്താക്കിയെന്നും ബാക്കിയുള്ള 39 വിദ്യാർത്ഥികളെ പരീക്ഷയിൽ അയോഗ്യരാക്കിയെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളുടെ ഭാവിയില്ലാതാക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും തെറ്റുകളിൽ നിന്ന് പാഠമുൾക്കൊണ്ട് അവർ കുറ്റമറ്റ രീതിയിൽ ഭാവിയിൽ പരീക്ഷയെഴുതണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാർത്ഥികളെ സഹായിച്ച നാല് അനദ്ധ്യാപകർക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ഭ്രാത്യ ബസു അറിയിച്ചു. സംസ്ഥാനത്തെ പരീക്ഷനടത്തിപ്പിനെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢശ്രമങ്ങളിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ കൂടുതൽ ജീവനക്കാർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.










