പതിറ്റാണ്ടുകളോളം അഫ്ഗാൻ താലിബാന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്ന പാകിസ്താൻ ഇന്ന് അവരുടെ ബദ്ധശത്രുവായി മാറിയിരിക്കുകയാണ്. 2021-ൽ താലിബാൻ കാബൂളിൽ അധികാരം പിടിച്ചപ്പോൾ ‘അഫ്ഗാനികൾ അടിമത്തത്തിന്റെ ചങ്ങല പൊട്ടിച്ചെറിഞ്ഞു’ എന്ന് ആവേശത്തോടെ പ്രസംഗിച്ച അന്നത്തെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വാക്കുകൾ ഇന്ന് പാകിസ്താന് തിരിച്ചടിയാവുകയാണ്. തിങ്കളാഴ്ച രാത്രി കാബൂളിലെ ആശുപത്രിക്ക് നേരെ പാകിസ്താൻ നടത്തിയ ബോംബാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ‘തുറന്ന യുദ്ധമായി’ (Open War) മാറിയെന്ന് പാക് പ്രതിരോധ മന്ത്രി തന്നെ പ്രഖ്യാപിച്ചിരിക്കുന്നു. ഒരുകാലത്ത് ഇന്ത്യക്കെതിരെ തന്ത്രപരമായ മുൻതൂക്കം ലഭിക്കാൻ താലിബാനെ പാലൂട്ടി വളർത്തിയ പാകിസ്ഥാൻ ഇന്ന് അവർക്കെതിരെ തിരിഞ്ഞതിന് പിന്നിൽ കൃത്യമായ കാരണങ്ങളുണ്ട്.
താലിബാൻ അധികാരത്തിൽ വന്നാൽ തങ്ങൾ പറയുന്നത് കേൾക്കുമെന്ന് പാകിസ്താൻ കരുതിയിരുന്നു. എന്നാൽ പാകിസ്താനിൽ വിനാശം വിതയ്ക്കുന്ന തെഹ്‌രീക്-ഇ-താലിബാൻ പാകിസ്താൻ (TTP) എന്ന സംഘടനയ്ക്ക് അഫ്ഗാൻ താലിബാൻ താവളമൊരുക്കുന്നതാണ് പാകിസ്താനെ ചൊടിപ്പിച്ചത്. 2022 മുതൽ പാകിസ്താനിൽ ടിടിപി നടത്തുന്ന സ്ഫോടനങ്ങളും ആക്രമണങ്ങളും വർദ്ധിച്ചുവരികയാണ്. തങ്ങളുടെ മണ്ണിൽ രക്തം ചിന്തുന്ന ഭീകരർക്ക് അഫ്ഗാനിസ്ഥാനിൽ സുരക്ഷിത താവളം ലഭിക്കുന്നുവെന്ന ‘അപ്രതീക്ഷിത സത്യം’ പാകിസ്താനെ പ്രതിരോധത്തിലാക്കി. കൂടാതെ ബലൂചിസ്ഥാനിലെ വിഘടനവാദികൾക്കും അഫ്ഗാനിസ്ഥാൻ സഹായം നൽകുന്നതായി പാകിസ്താൻ ആരോപിക്കുന്നു. എന്നാൽ പാകിസ്താൻ തങ്ങളുടെ ശത്രുവായ ഇസ്ലാമിക് സ്റ്റേറ്റ് (IS) ഭീകരർക്ക് അഭയം നൽകുന്നുവെന്നാണ് അഫ്ഗാൻ താലിബാന്റെ പ്രത്യാരോപണം.
സൈനിക ശേഷി പരിശോധിച്ചാൽ ആറ് ലക്ഷത്തിലധികം സൈനികരും നാനൂറിലധികം യുദ്ധവിമാനങ്ങളുമുള്ള പാകിസ്താനെതിരെ താലിബാന്റെ പക്കൽ കാര്യമായ വ്യോമസേനയോ അത്യാധുനിക ആയുധങ്ങളോ ഇല്ല. എന്നിരുന്നാലും അതിർത്തിയിലെ ഗറില്ലാ ആക്രമണങ്ങളിലൂടെ പാക് സൈന്യത്തിന് കനത്ത ആൾനാശം വരുത്താൻ താലിബാൻ കഴിഞ്ഞ ഒക്ടോബർ മുതൽ ശ്രമിക്കുന്നുണ്ട്. ചൈനയും സൗദി അറേബ്യയും ഇടപ്പെട്ട് മുൻപ് വെടിനിർത്തൽ ഉണ്ടാക്കിയെങ്കിലും മേഖലയിലെ യുഎസ്-ഇസ്രയേൽ-ഇറാൻ സംഘർഷങ്ങൾക്കിടയിൽ പാക്-അഫ്ഗാൻ ബന്ധം വീണ്ടും വഷളാവുകയായിരുന്നു. സ്വന്തം സൃഷ്ടിയായ താലിബാൻ തന്നെ പാകിസ്താൻ്റെ നിലനിൽപ്പിന് ഭീഷണിയാകുന്ന കാഴ്ചയാണ് ഇപ്പോൾ പശ്ചിമേഷ്യയിൽ കാണുന്നത്.












