ഭുവനേശ്വർ : രാജ്യസഭാ തിരഞ്ഞെടുപ്പിലെ ക്രോസ് വോട്ടിംഗിൽ നാണംകെട്ട് കോൺഗ്രസ്. ക്രോസ് ചെയ്ത എംഎൽഎമാർക്കെതിരെ കോൺഗ്രസ് നടപടി ആരംഭിച്ചു. 3 എംഎൽഎമാരെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു. സനഖേമുണ്ടിയിൽ നിന്നുള്ള രമേശ് ചന്ദ്ര ജെന, മോഹനയിൽ നിന്നുള്ള ദശരഥി ഗൊമാംഗോ, ബരാബതി-കട്ടക്കിൽ നിന്നുള്ള സോഫിയ ഫിർദൗസ് എന്നിവരാണ് സസ്പെൻഡ് ചെയ്യപ്പെട്ട എംഎൽഎമാർ.
ബിജെപി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി ദിലീപ് റേ ആണ് ഒഡീഷയിൽ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചത്. കോൺഗ്രസ്, ബിജെഡി, ഇടതുപക്ഷം എന്നിവ ചേർന്ന് പൊതു സ്ഥാനാർത്ഥിയായി നിർത്തിയ ദത്തേശ്വർ റേ ഹോട്ടയെ പരാജയപ്പെടുത്തിയാണ് ദിലീപ് റേ വിജയം നേടിയത്.
ഈ വിഷയവുമായി ബന്ധപ്പെട്ട്, കോൺഗ്രസ് നിയമസഭാ പാർട്ടി നേതാവ് രാമചന്ദ്ര കടമ തുടർനടപടികൾ ആവശ്യപ്പെട്ട് നിയമസഭാ സ്പീക്കർക്ക് കത്തയച്ചു. മൂന്ന് എംഎൽഎമാർക്കെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടികൾ ആരംഭിക്കാൻ സ്പീക്കറോട് അഭ്യർത്ഥിച്ചുകൊണ്ടാണ് കത്ത്.








