ബത്തേരി; പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥൻ മരണപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി ക്യാമ്പസിലെ വിദ്യാർത്ഥികൾ. മരിച്ചതും മർദിച്ചതും ഞങ്ങളുടെ പ്രിയപ്പെട്ടരാണ്. ഒട്ടേറെപ്പേരെ സസ്‌പെൻഡ് െചയ്തു. കുറ്റം ചെയ്തവർക്ക് അർഹിക്കുന്ന ശിക്ഷ ലഭിക്കണം. സംഭവത്തിൽ രാഷ്ട്രീയം കലർത്തരുതെന്ന് സിദ്ധാർഥന്റെ ഹോസ്റ്റലിലെ വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.
എസ്എഫ്‌ഐ പ്രവർത്തകരും എംഎസ്എഫ് പ്രവർത്തകരും ഹോസ്റ്റലിലുണ്ട്. അവൻ (സിദ്ധാർഥൻ) ചെയ്യാൻ പാടില്ലാത്ത കാര്യം ചെയ്തുപോയി. അവന്റെ ബാച്ചിൽ ഇതേ പോലെ ഒരു പ്രശ്‌നം നടന്നപ്പോൾ അവൻ മുന്നിട്ടിറങ്ങി സമരം നടത്തിയിട്ടുണ്ട്. അത് പിന്നീട് കേസായി. അതേ കാര്യം അവൻ തന്നെ ചെയ്തു എന്നറിഞ്ഞപ്പോൾ വിഷമം തോന്നി. ആ വിഷമത്തിന്റെ പുറത്താണു തല്ലിയത്. പക്ഷേ തല്ലിയതു കുറച്ച് അതിരുവിട്ടു പോയി. തല്ലിയതിനെ ന്യായീകരിക്കുന്നില്ല. ഇല്ലാത്ത കാര്യങ്ങൾ കെട്ടിച്ചമയ്ക്കരുത്. എസ്എഫ്‌ഐയുടെ പദവി അലങ്കരിക്കുന്ന ചിലർ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്”. എന്നാൽ, അതിനെ മുൻനിർത്തി വലിയ രീതിയിൽ രാഷ്ട്രീവൽക്കരിക്കുകയാണെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
അതേസമയം പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിന് പിന്നാലെ ഗുരുതര ആരോപണവുമായി കുടുംബം. സിദ്ധാർത്ഥിനെ പീഡനത്തിന് ഇരയാക്കിയതിന് പിന്നിൽ സംവരണ വിരുദ്ധതയുമെന്ന് കുടുംബം ആരോപിച്ചു.
ഒബിസി സംവരണ സീറ്റിൽ അഡ്മിഷൻ നേടിയ സിദ്ധാർത്ഥിനെ ഇക്കാര്യം പറഞ്ഞ് സഹപാഠികളും സീനിയർ വിദ്യാർഥികളും നിരന്തരം കളിയാക്കിയിരുന്നു. ആദ്യം കളിയായാണ് ഈ കളിയാക്കലിനെ കണ്ടത്. ഇന്നാൽ സിദ്ധാർഥ് നേരിട്ട പീഡനം നോക്കുമ്പോൾ ഈ സംവരണ വിരുദ്ധ വികാരവും അക്രമികളെ പ്രചോദിപ്പിച്ചിട്ടുണ്ടാകാമെന്നും സിദ്ധാർത്ഥിൻറെ ചില സുഹൃത്തുക്കളും ഇക്കാര്യം അറിയിച്ചതായും പിതാവ് വെളിപ്പെടുത്തി.
Discussion about this post