തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സർവ്വകലാശാല വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തിൽ അമർഷം പ്രകടിപ്പിച്ച് സംവിധായകൻ അരുൺ ഗോപി. ഏത് ലോകത്താണ് നമ്മൾ ജീവിക്കുന്നത് എന്ന് അദ്ദേഹം ചോദിച്ചു. സിദ്ധാർത്ഥിന്റെ മരണത്തിന് കാരണം ആയ മുഴുവൻ പേരെയും ശിക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ക്രൂരജീവികൾക്കെതിരെ തനിക്ക് ഒരക്ഷരം എഴുതാതെ ഇരിക്കാൻ കഴിയുന്നില്ലെന്ന് അരുൺ ഗോപി പറഞ്ഞു. കൊന്ന് കെട്ടിത്തൂക്കുക, ശേഷം ആത്മഹത്യയെന്ന് വരുത്തി തീർക്കുക. ഏത് കാലത്താണ് നാം ജീവിക്കുന്നത്?. സംഭവത്തിന് പിന്നിലുള്ള സകലരെയും പിടികൂടണം. അറിഞ്ഞിട്ടും കേട്ടിട്ടും മിണ്ടാതിരുന്നവരെ പോലും വെറുതെ വിടരുത് എന്നും അരുൺ ഗോപി കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കുറച്ചായി സോഷ്യൽ മീഡിയ ഉപയോഗിച്ചിരുന്നില്ല പക്ഷെ ഇപ്പോൾ അല്ലെങ്കിൽ പിന്നെ എപ്പോൾ… ഒരു പാവം പയ്യന്റെ ഒരു കുടുംബത്തിന്റെ ഒരു നാടിന്റെ സ്വപ്നങ്ങളെ ഇങ്ങനെ ഇല്ലാതാക്കിയ ആ ക്രൂര ജീവികൾക്കെതിരെ ഒരക്ഷരം എഴുതാതെ ഇരിക്കാൻ കഴിയുന്നില്ല… കൊന്ന് കെട്ടിത്തൂക്കുക അത് ആത്മഹത്യാ എന്ന് കെട്ടിച്ചമയ്ക്കുക ഇല്ലാകഥകളിൽ ആ കുഞ്ഞിനെ വീണ്ടും വ്യക്തിഹത്യ ചെയ്യുക ഏതു ലോകത്താണ് നമ്മൾ ജീവിക്കുന്നത് ഇതിനു പിന്നിലുള്ള സകലരെയും അറിഞ്ഞും കേട്ടും മിണ്ടാതിരുന്നവരെ പോലും വെറുതെ വിടരുത്.












