തിരുവനന്തപുരം : വെറ്റിനറി സർവകലാശാല ആസ്ഥാനത്തേക്ക് കെഎസ്‌യു നടത്തിയ മാർച്ച് പോലീസ് തടഞ്ഞു. മാർച്ചിന് നേരെ ഉണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെ എസ് യു ആഹ്വാനം ചെയ്തു. പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് കെഎസ്‌യു.
പൂക്കോട് വെറ്റിനറി സർവകലാശാലയിൽ എസ്എഫ്ഐക്കാരുടെ ക്രൂര മർദ്ദനമേറ്റ് സിദ്ധാർത്ഥ് മരണപ്പെട്ടതിന് തൊട്ടുപിന്നാലെ തന്നെ എബിവിപി പ്രശ്നത്തിൽ ഇടപെട്ടിരുന്നു. പൂക്കോട് വെറ്റിനറി സർവകലാശാലയ്ക്ക് മുൻപിൽ എബിവിപി നടത്തിവന്നിരുന്ന പ്രതിഷേധം വലിയ ജനശ്രദ്ധയാണ് ആകർഷിച്ചത്. പിന്നാലെ ഇപ്പോൾ കെഎസ്‌യുവും പ്രതിഷേധവുമായി മുന്നോട്ടു വന്നിരിക്കുകയാണ്.
സിദ്ധാർത്ഥിന്റെ മരണത്തിന് കാരണക്കാരായവർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് കെഎസ്‌യു വെറ്റിനറി സർവകലാശാല ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നത്. സിദ്ധാർത്ഥിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യർ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിൽ, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എംപി എന്നിവർ സെക്രട്ടറിയേറ്റിനു മുമ്പിൽ അനിശ്ചിതകാല നിരാഹാര സമരവും ആരംഭിച്ചിട്ടുണ്ട്.
Discussion about this post