ചങ്ങരംകുളം: വിദ്യാർത്ഥിനിയെ കവിളിൽ അടിച്ചുപരിക്കേൽപ്പിച്ചെന്ന പരാതിയിൽ ബസ് കണ്ടക്ടർ അറസ്റ്റിൽ. സ്വകാര്യബസിൽ സീറ്റിൽ ഇരുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെയാണ് പ്രതി പെൺകുട്ടിയെ ആക്രമിച്ചത്. കോഴിക്കോട് മാങ്കാവ് വളയനാട് നേട്രോൽപറമ്പുവീട്ടിൽ ഷുഹൈബിനെ(26) യാണ് ചങ്ങരംകുളം പോലീസ് അറസ്റ്റുചെയ്തത്.
കോഴിക്കോട്-തൃശ്ശൂർ റൂട്ടിലോടുന്ന ‘ഹാപ്പി ഡെയ്‌സ്’ ബസിൽ ശനിയാഴ്ചയാണ് സംഭവം. പെരുമ്പിലാവിലെ സ്വകാര്യ കോളേജിലെ മൂന്നാംവർഷ ജേണലിസം ബിരുദ വിദ്യാർത്ഥിനിക്കാണ് മർദ്ദനമേറ്റത്.
എടപ്പാളിൽനിന്ന് പെരുമ്പിലാവിലേക്ക് ബസിൽ കയറിയതായിരുന്നു വിദ്യാർത്ഥിനി. സീറ്റിൽ ഇരുന്നത് ജീവനക്കാരനെ പ്രകോപിതനാക്കി.വിദ്യാർഥിനിയുമായി കയർക്കുകയും വാക്കേറ്റത്തിനിടെ കാലിൽ ചവിട്ടുകയും മുഖത്ത് അടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി.












