ചെന്നൈ: ഹിന്ദു ദൈവങ്ങളെയും രാജ്യത്തെയും അവഹേളിച്ച് ഡിഎംകെ എംപി എ രാജ. ശ്രീരമാന്റെയും ഭാരത മാതാവിന്റെയും സ്ഥാനം ചവറ്റുകൊട്ടയിൽ ആണെന്ന് രാജ പറഞ്ഞു. വിവാദ പരാമർശത്തിൽ ഡിഎംകെ നേതാവിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
ഡിഎംകെയുടെ പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനിടെ ആയിരുന്നു രാജയുടെ പ്രതികരണം. രാമായണത്തിലോ ശ്രീരാമനിലോ തനിക്ക് വിശ്വാസം ഇല്ലെന്ന് രാജ പറഞ്ഞു. അതെല്ലാം ബിജെപിയുടെ ആശയങ്ങളാണ്. ശ്രീരാമനെയോടെ ഭാരത മാതാവിനെയോ ഡിഎംകെ അംഗീകരിക്കില്ല. ഡിഎംകെ മാത്രമല്ല തമിഴ്‌നാടും ഇത് അംഗീകരിക്കില്ലെന്നും രാജ കൂട്ടിച്ചേർത്തു.
ഇന്ത്യ ഒരു രാജ്യമല്ല. ഇന്ത്യയ്ക്ക് ഒരു രാജ്യമാകാൻ കഴിയുകയുമില്ല. രാജ്യം എന്നാൽ ഒരു ഭാഷ, ഒരു സംസ്‌കാരം, ഒരു പാരമ്പര്യം എന്നതാണ്. അതുകൊണ്ട് ഇന്ത്യ രാജ്യമല്ല, മറിച്ചൊരു ഭൂഖണ്ഡം മാത്രമാണ്. തമിഴ്‌നാട്ടിൽ ഉള്ളത് ഒരു ഭാഷയും സംസ്‌കാരവുമാണ്. എന്നാൽ കേരളത്തിലെ ഭാഷയും സംസ്‌കാരവും വേറെയാണെന്നും രാജ പറഞ്ഞു.
അതേസമയം വിവാദ പരാമർശത്തിൽ രൂക്ഷമായ വിമർശനം ആണ് ഉയരുന്നത്. ഹൈന്ദവ സംഘടനകൾ ഉൾപ്പെടെ അദ്ദേഹത്തിന്റെ പരാമർശത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.











