പത്തനംതിട്ട: അടൂരിൽ കാട്ടുപന്നിയെ കണ്ട് ഭയന്നോടിയ വീട്ടമ്മ കിണറ്റിൽ വീണ നിലയിൽ. അയല പരുപ്പിത്താറ സ്വദേശി എലിസബത്ത് ബാബുവിനെയാണ് മണിക്കൂറുകൾക്ക് ശേഷം കിണറ്റിൽ നിന്നും കണ്ടെത്തിയത്. ഫയർഫോഴ്‌സ് എത്തി എലിസബത്ത് ബാബുവിനെ രക്ഷിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം ആയിരുന്നു കാട്ടുപന്നിയെ കണ്ട് എലിസബത്ത് ബാബു ഭയന്നോടിയത്. വൈകീട്ട് നാല് മണിയ്ക്ക് ശേഷം എലിസബത്തിനെ കാണാതെ ആകുകയായിരുന്നു. തുടർന്ന് വീട്ടുകാർ എല്ലായിടത്തും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് പോലീസിൽ കുടുംബം കാണ്മാനില്ലെന്ന് കാട്ടി പരാതി നൽകുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ മുതലും എലിസബത്തിനായി വീടിന്റെ പരിസരത്ത് തിരച്ചിൽ നടത്തിയിരുന്നു. ശേഷം ഉച്ചയ്ക്ക് മൂന്ന് മണിയോടെ കിണറ്റിൽ നിന്നും കരച്ചിൽ കേൾക്കുകയായിരുന്നു. ഇതോടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് രക്ഷിക്കാൻ ശ്രമം നടത്തി. എന്നാൽ ഇത് വിഫലമായതിനെ തുടർന്ന് ഫയർഫോഴ്‌സിനെ അറിയിക്കുകയായിരുന്നു.
കിണറ്റിന് മുകളിലായി പലക സ്ഥാപിച്ചിരുന്നു. കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്നും രക്ഷനേടാനായി ഇതിലേക്ക് ഓടിക്കയറിയതാണെന്ന് എലിസബത്ത് പറഞ്ഞു. എന്നാൽ പലകയ്ക്ക് ബലം കുറവായതിനാൽ തകർന്ന് കിണറ്റിലേക്ക് വീഴുകയായിരുന്നു. 20 മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് എലിസബത്തിനെ കണ്ടെത്താൻ കഴിഞ്ഞത്.
Discussion about this post