തിരുവനന്തപുരം; ബിജെപി പ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെ പത്മജ വേണുഗോപാലിനെതിരെ അധിക്ഷേപ പരാമർശവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ. പത്മജ പാർട്ടിവിട്ടുപോയത് കോൺഗ്രസിന് വിഷമമുള്ള കാര്യമാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
‘മുൻപ് പത്മജ പറഞ്ഞത് അവർ ‘തന്തയ്ക്ക് പിറന്ന മകൾ എന്നാണ്’. എന്നാൽ ഇന്ന് അവർ ആ പിതാവിന്റെ ഏറ്റവും വലിയ മൂല്യമായ മതേതരത്വത്തെ തള്ളി പറഞ്ഞപ്പോൾ, ഇന്ന് മുതൽ അവർ അറിയപ്പെടുക ‘തന്തയെ കൊന്ന സന്തതി’ എന്ന പേരിലാകും.എന്നാണ് രാഹുൽ മാങ്കുട്ടത്തിൽ അധിക്ഷേപിച്ചത്. പത്മജ തോറ്റത് പാർട്ടി ഏത് കുറ്റിച്ചൂലിനെ നിർത്തിയാലും ജയിക്കുന്ന മണ്ഡലങ്ങളിൽ ആണെന്നും കരുണാകരന്റെ പാരമ്പര്യം പത്മജ എവിടെയെങ്കിലും പറഞ്ഞാൽ യൂത്ത് കോൺഗ്രസ് തെരുവിൽ നേരിടുമെന്നും രാഹുൽ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രതികരണം.
കരുണാകരൻ ഒരിക്കലും മതേതര പാരമ്പര്യത്തിന് കോട്ടമുണ്ടാക്കിയില്ല. പത്മജ വീണത് ചാണകക്കുഴിയിൽ. പത്മജയുടെ പേരിൽ ഒരു വോട്ട് പോലും ബിജെപിക്ക് കിട്ടില്ല. കരുണാകരന്റെ പാരമ്പര്യം ഇനി പത്മജ ഉപയോഗിച്ചാൽ യൂത്ത് കോൺഗ്രസ് അവരെ തെരുവിൽ തടയുമെന്നും രാഹുൽ പ്രഖ്യാപിച്ചു.
തെരുവിൽ തല്ലുകൊണ്ട ആളുകളുടെ സ്വപ്നമാണ് രാഷ്ട്രീയകാര്യസമിതി. അതാണ് പത്മജയ്ക്ക് കൊടുത്തത്. സി.പി.എമ്മിൽ പോയിരുന്നെങ്കിൽ പേരിനു വേണ്ടിയെങ്കിലും അവർ പറയുന്നത് അംഗീകരിക്കാമായിരുന്നുവെന്ന് രാഹുൽ വ്യക്തമാക്കി.












