തൃശ്ശൂർ: ശാസ്താപൂവം കോളനയിൽ നിന്നും കാണാതായ കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രാഥമിക വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. കുട്ടികൾ മരത്തിൽ നിന്നും വീണ് മരിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ നിന്നും മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.
രണ്ട് പേരുടെയും മൃതദേഹങ്ങൾ മരങ്ങൾക്ക് ചുവട്ടിൽ നിന്നുമാണ് പോലീസിന് ലഭിച്ചത്. ഇതേ തുടർന്നാണ് കുട്ടികൾ വീണ് മരിച്ചതാണെന്ന നിഗമനത്തിൽ പോലീസ് എത്തിയത്. ഇടയ്ക്കിടെ കുട്ടികൾ വനത്തിന് അടുത്തുള്ള ബന്ധുവീട്ടിൽ പോകാറുണ്ട്. അങ്ങനെ പോകുന്നതിനിടെ കുട്ടികൾ കളിച്ചതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്.
എട്ട് വയസ്സുകാരനായ അരുൺ കുമാർ ആകാം ആദ്യം മരത്തിൽ കയറിയിരിക്കുക എന്നാണ് പോലീസിന്റെ നിഗമനം. കളിക്കുന്നതിനിടെ കുട്ടി താഴെ വീണ് മരിച്ചിരിക്കാം. ഇത് കണ്ട മാനസിക വെല്ലുവിളി നേരിടുന്ന സജിക്കുട്ടൻ അടുത്ത മരത്തിലേക്ക് ഓടി കയറി. ഇവിടെ നിന്നും താഴെ വീണതാകാമെന്നും പോലീസിന് സംശയമുണ്ട്. ഭക്ഷണവും വെള്ളവും കിട്ടാതെ മരിച്ചതാകാമെന്നുള്ള സാദ്ധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. ഒന്നു ആവശ്യപ്പെടുകയോ പ്രതികരിക്കുകയോ ചെയ്യാത്ത ആളാണ് സജിക്കുട്ടൻ എന്നാണ് നാട്ടുകാർ പറയുന്നത്.
അരുൺ കുമാറിന്റെ മരണത്തിന് ദിവസങ്ങൾക്ക് ശേഷമാണ് സജിക്കുട്ടൻ മരിച്ചിരിക്കുന്നത് എന്നാണ് മൃതദേഹങ്ങളുടെ പഴക്കത്തിൽ നിന്നും വ്യക്തമാകുന്നത്. സജിക്കുട്ടന്റെ മൃതദേഹത്തിന് അരുൺ കുമാറിന്റേതിനെ അപേക്ഷിച്ച് പഴക്കം കുറവാണ്. ദുർഗന്ധം ഉണ്ടായ ഭാഗം കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.
Discussion about this post