എറണാകുളം: കൊച്ചി കായലിൽ മരിച്ച നിലിയിൽ കണ്ടെത്തിയ മിഷേൽ ഷാജിയുടെ ദുരൂഹ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. സർക്കാരിന് ഇക്കാര്യത്തിൽ ഒളിപ്പിക്കാനൊന്നുമില്ലെങ്കിൽ എത്രയും പെട്ടെന്ന് തന്നെ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് മിഷേലിന്റെ പിതാവ് ഷാജി വർഗീസ് ആവശൽപ്പെട്ടു. അന്വേഷണം പ്രഖ്യാപിക്കാത്ത പക്ഷം കോടതിയെ സമീപിക്കുന്നത് ഉൾപ്പെടെയുള്ള തീരുമാനങ്ങളിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മിഷേലിന്റേത് ആത്മഹത്യയാണെന്ന് പോലീസ് ആവർത്തിക്കുമ്പോൾ മകളുടെ മരണത്തിലെ ദുരുഹത നീക്കുന്നതു വരെ പോരാട്ടം ശക്തമാക്കാനൊരുങ്ങുകയാണ് കുടുംബം.
ഉന്നത തലങ്ങളിൽ നിന്നുമുളള ഇടപെടലുകൾ കാരണമാണ് പോലീസ് ഇത്തരത്തിൽ പെരുമാറുന്നതെന്ന് പിതാവ് പറഞ്ഞു. ഒരു നടന്റെ മകന് മിഷേലിന്റെ മരണത്തിൽ പങ്കുണ്ടെന്നും അദ്ദേഹം വീണ്ടും ആവർത്തിച്ചു. മകളുടെ മരണത്തിലെ ദുരൂഹത നീങ്ങിക്കിട്ടണമെന്ന ആവശ്യം നിരാകരിക്കേണ്ട ആവശ്യം സർക്കാരിനില്ല. അങ്ങനെ സർക്കാർ ചെയ്യുന്നുണ്ടെങ്കിൽ അവർക്ക് എന്തോ ഒളിക്കാനുണ്ട്.
മകളെ കാണാതായത് മുതൽ മൊബൈൽ ടവറിന്റെ ലൊക്കേഷൻ പരിശോധിക്കാൻ പോലീസുകാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അതിന് അവർ തയ്യാറായില്ല. അന്ന് അവർ അത് ചെയ്തിരുന്നെങ്കിൽ മകൾ മരിക്കില്ലായിരുന്നു. മിഷേൽ കലൂർ പള്ളിയിലേക്ക് പോയിട്ടുണ്ടെന്ന് വിവരം കിട്ടിയിട്ടുണ്ടെന്നും സിസിടിവി പരിശോധിക്കണമെന്നും പറഞ്ഞപ്പോൾ തനിയെ പരിശോധിക്കാനാണ് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞത്. സിസിടിവി ദൃശ്യങ്ങൾ കൊണ്ടു കൊടുത്തിട്ടും അന്വേഷണം നടത്താൻ അവർ തയ്യാറായില്ലെന്നും പിതാവ് വെളിപ്പെടുത്തി.
2017നാണ് മാർച്ച് അഞ്ചിന് വൈകീട്ടാണ് മിഷേലിനെ കാണാതായത്. പിറ്റേന്ന് രാവിലെ കൊച്ചി കായലിൽ മൃതദേഹം കണ്ടെത്തി. പോലീസ് ആത്മഹത്യയെന്ന് വിധിയെഴുതിയ അന്വേഷണം പിന്നീട് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. എന്നാൽ, ഇത്രയും കാലമായി കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്ന് മിഷേലിന്റെ പിതാവിനൊപ്പം മാദ്ധ്യമങ്ങളെ കണ്ട അനൂപ് ജേക്കബ് എംഎൽഎ പറഞ്ഞു. മിഷേലിന്റേത് കൊലപാതകമാണെന്ന് അനൂപ് ജേക്കബ് വ്യക്തമാക്കി. ഇതിന് കൂട്ടു നിന്നത് എറണാകുളം സെൻട്രൽ, കസബ, വനിത പോലീസ് സ്‌റ്റേഷനുകളിലെ പോലീസുകാരാണെന്നും ഇവർക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post