ചെന്നൈ: കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ “കാണുക” മാത്രം ചെയ്തു എന്നത് കൊണ്ട് ഒരാളെ കുറ്റക്കാരനെന്ന് വിധിക്കാനാവില്ല എന്ന മദ്രാസ് ഹൈക്കോടതി വിധിയെ അതി ക്രൂരം എന്ന് വിശേഷിപ്പിച്ച് സുപ്രീം കോടതി.
കുട്ടികളുടെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള സംരക്ഷണ (പോക്‌സോ) നിയമം, 2000 ലെ ഇൻഫർമേഷൻ ആൻഡ് ടെക്‌നോളജി ആക്റ്റ് എന്നിവ പ്രകാരം കുട്ടികളുടെ അശ്ലീലചിത്രങ്ങൾ വെറുതെ കാണുക മാത്രം ചെയ്യുന്നത് കുറ്റകരമല്ല എന്നായിരുന്നു മദ്രാസ് ഹൈക്കോടതി വിധിച്ചത്.
“ഒരു ജഡ്ജിക്ക് എങ്ങനെയാണ് ഇത് പറയാൻ കഴിയുന്നത് ? ഇത് ക്രൂരമാണ്,” ജനുവരിയിൽ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിൻ്റെ കൃത്യത പരിശോധിക്കാൻ സമ്മതിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് ധനഞ്ജയ വൈ ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു.
ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച്, “ജസ്റ്റ് റൈറ്റ്‌സ് ഫോർ ചിൽഡ്രൻ അലയൻസ്” എന്ന എൻജിഒകളുടെ കൂട്ടായ്മ നൽകിയ അപ്പീലിൽ തമിഴ്‌നാട് സർക്കാരിൽ നിന്നും മറ്റുള്ളവരിൽ നിന്നും മറുപടി തേടി നോട്ടീസ് അയക്കുകയും ചെയ്തു.
ഉള്ളടക്കത്തിൻ്റെ സ്വഭാവവും ദൃശ്യങ്ങളിലെ പ്രായപൂർത്തിയാകാത്തവരുടെ പങ്കാളിത്തവും പോക്‌സോ നിയമത്തിലെ വ്യവസ്ഥകൾക്ക് പ്രകാരം കുറ്റകൃത്യമായത് കൊണ്ട് എൻജിഒകൾ വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എച്ച്എസ് ഫൂൽക്ക മദ്രാസ് ഹൈക്കോടതി ഉത്തരവ് വസ്തുതാവിരുദ്ധമാണെന്ന് വാദിച്ചു,
കുട്ടികളുടെ അശ്ലീലചിത്രങ്ങൾ ഡൗൺലോഡ് ചെയ്യുന്നതും കൈവശം വയ്ക്കുന്നതും കുറ്റകരമല്ലെന്ന ധാരണയാണ് ഹൈക്കോടതി വിധി പൊതുജനങ്ങൾക്ക് നൽകുന്നതെന്നും ഇത് അങ്ങേയറ്റം അപകടകരമാണെന്നും ഫൂൽക്ക കൂട്ടിച്ചേർത്തു.
Discussion about this post