ചെന്നൈ : കേന്ദ്ര സർക്കാർ പുതുതായി പ്രഖ്യാപിച്ച ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയായ ‘വിക്സിത് ഭാരത് – ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് ഉപജീവന മിഷൻ (ഗ്രാമീൺ)’ അഥവാ VB-G RAM G നിയമത്തിൽ അടിയന്തര മാറ്റങ്ങളും ഇളവുകളും വരുത്തണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പുതിയ പദ്ധതി സംസ്ഥാന ഖജനാവിന് മേൽ 5,000 കോടിയിലധികം രൂപയുടെ അധിക ബാധ്യത വരുത്തിവെക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് വിജയ് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരിക്കുന്നത്. പുതിയ പദ്ധതി ഗ്രാമീണ മേഖലയിലെ സാധാരണക്കാരെ പ്രതികൂലമായി ബാധിക്കുമെന്നും സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വയംഭരണാവകാശത്തെ തകർക്കുമെന്നും ജോസഫ് വിജയ് സൂചിപ്പിച്ചു.
പദ്ധതി രാജ്യവ്യാപകമായി നടപ്പിലാക്കുന്ന സാഹചര്യത്തിൽ, തമിഴ്‌നാടിന്റെ സവിശേഷമായ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ കണക്കിലെടുത്ത് ചട്ടങ്ങളിൽ ഇളവ് വരുത്തണമെന്നാണ് പ്രധാനമന്ത്രിക്ക് അയച്ച ഔദ്യോഗിക കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. പഴയ തൊഴിലുറപ്പ് പദ്ധതിയിൽ (MGNREGA) തൊഴിലാളികളുടെ വേതനവും ഭരണച്ചെലവും 100 ശതമാനവും കേന്ദ്ര സർക്കാരാണ് നൽകിയിരുന്നത്. എന്നാൽ പുതിയ നിയമപ്രകാരം വേതനം, നിർമ്മാണ സാമഗ്രികൾ, ഭരണച്ചെലവ് എന്നിവയെല്ലാം കേന്ദ്രവും സംസ്ഥാനവും 60:40 എന്ന അനുപാതത്തിൽ പങ്കിടണം. ഈ പെട്ടെന്നുള്ള മാറ്റം തമിഴ്‌നാടിന് വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുമെന്നും അതിനാൽ വേതനവും ഭരണച്ചെലവും പൂർണ്ണമായി കേന്ദ്രം തന്നെ വഹിക്കണമെന്നും വിജയ് ആവശ്യപ്പെട്ടു. കൂടാതെ, രാജ്യപിതാവിനോടുള്ള ആദരസൂചകമായി പദ്ധതിയുടെ പേരിൽ ‘മഹാത്മാഗാന്ധി’ എന്നത് നിലനിർത്തണമെന്നും വിജയ് കത്തിൽ ആവശ്യപ്പെട്ടു.
ഗ്രാമപഞ്ചായത്തുകളെ തരംതിരിക്കുന്നതിനും ഫണ്ട് അനുവദിക്കുന്നതിനും കേന്ദ്രം കൊണ്ടുവന്ന ഏകീകൃത മാനദണ്ഡം പ്രാദേശികമായ ആവശ്യങ്ങളെ അവഗണിക്കുന്നതാണ്. ഇതിന് പകരം ഫണ്ട് വിന്യാസത്തിനുള്ള പൂർണ്ണ ചുമതല സംസ്ഥാനങ്ങൾക്ക് വിട്ടുനൽകണം എന്നാണ് കത്തിലെ മറ്റൊരു ആവശ്യം. തുടർച്ചയായി രണ്ട് പതിറ്റാണ്ടോളം ഗ്രാമീണ ജനതയ്ക്ക് താങ്ങായിരുന്ന ഒരു പദ്ധതിയുടെ ഘടന പെട്ടെന്ന് മാറ്റുന്നത് സംസ്ഥാനങ്ങളുടെ ഖജനാവിനെ സാരമായി ബാധിക്കുമെന്നും ജോസഫ് വിജയ് സൂചിപ്പിച്ചു.









