ന്യൂഡൽഹി : ഇന്ത്യയും മലേഷ്യയും തമ്മിലുള്ള പ്രതിരോധ-സൈനിക സഹകരണം കൂടുതൽ ശക്തമാക്കുന്നതിൻ്റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിലുള്ള സുപ്രധാന ഉഭയകക്ഷി യോഗം ന്യൂഡൽഹിയിൽ നടന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധം വ്യാപിപ്പിക്കുന്നതിനൊപ്പം ആഗോള, പ്രാദേശിക സുരക്ഷാ സാഹചര്യങ്ങളും യോഗം വിശദമായി വിലയിരുത്തി. നേരത്തെ 2026 ജൂലൈ 1-ന് ന്യൂഡൽഹിയിൽ നടന്ന പന്ത്രണ്ടാമത് ഇന്ത്യ-മലേഷ്യ സൈനിക സഹകരണ സബ് കമ്മിറ്റി (SCMC) യോഗത്തിലാണ് ഇരുരാജ്യങ്ങളും പ്രതിരോധ രംഗത്തെ പുതിയ സാധ്യതകൾ ചർച്ച ചെയ്തിരുന്നത്. ഇന്തോ-പസഫിക് മേഖലയിലെ സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കാൻ പ്രതിരോധ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി.
ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി അമിതാഭ് പ്രസാദും മലേഷ്യൻ സായുധ സേനയുടെ ഡിഫൻസ് ഓപ്പറേഷൻസ് ആന്റ് ട്രെയിനിങ് അസിസ്റ്റന്റ് ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ അമർ മഹ്മൂദ് ബിൻ അബ്ദുൾ റഹ്മാനും യോഗത്തിന് സംയുക്തമായി അധ്യക്ഷത വഹിച്ചു. സൈനിക പരിശീലനങ്ങൾക്കും പരസ്പര സന്ദർശനങ്ങൾക്കും അപ്പുറം പ്രതിരോധ വ്യവസായം, പ്രതിരോധ സാങ്കേതികവിദ്യ , സൈബർ സുരക്ഷ, ദുരന്തനിവാരണ പ്രവർത്തനങ്ങൾ എന്നീ അത്യാധുനിക മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു.
ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ കൂടുതൽ പ്രായോഗിക സഹകരണത്തിനും യോഗത്തിൽ ധാരണയായി. ഈ യോഗത്തിന് തൊട്ടുപിന്നാലെ ഇന്ത്യയും മലേഷ്യയും തമ്മിലുള്ള പതിനൊന്നാമത് നേവൽ സ്റ്റാഫ് ചർച്ചകളും ഡൽഹിയിൽ വിജയകരമായി സമാപിച്ചു. ഇന്ത്യൻ സമുദ്രമേഖലയിലെ സുരക്ഷ ശക്തമാക്കുന്നതിനും ശാസ്ത്രീയ വിജ്ഞാന കൈമാറ്റത്തിനുമാണ് ഈ ചർച്ചയിൽ മുൻഗണന നൽകിയത്.









