കോഴിക്കോട്: സർക്കാർ കുടിശ്ശിക നൽക്കാത്തതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള മരുന്ന് വിതരണം നിർത്തി വിതരണക്കാർ. കോടികളുടെ കുടിശ്ശിക നിലനിൽക്കുന്ന സാഹചര്യത്തിലാണ് മരുന്ന് വിതരണക്കാർ വിതരണം നിർത്തിയത്. പണം ലഭിക്കുന്ന മുറയ്ക്ക് മരുന്ന് വിതരണം പുന:രാരംഭിക്കുമെന്ന് വിതരണക്കാർ അറിയിച്ചു. രണ്ട് ദിവസത്തിനുള്ളിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരുന്ന് വിതരണം പൂർണമായി തടസ്സപ്പെടുമെന്നാണ് വിവരം.
ജീവൻ രക്ഷാ മരുന്നുകൾ , ശസ്ത്രക്രിയാ ഉപകരണങ്ങൾ , ഫ്‌ളൂയിഡ് മരുന്നുകൾ എന്നിവ വാങ്ങിയ ഇനത്തിലാണ് കുടിശ്ശിക നിലനിൽക്കുന്നത്. 75 ലക്ഷത്തോളം രൂപയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ വിതരണക്കാർക്ക് സർക്കാർ നൽകാനുള്ളത്. കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾക്കുള്ള മരുന്നുകൾ ഏറ്റവും വില കുറവിൽ ലഭിക്കുന്ന ആരോഗ്യ കേന്ദ്രങ്ങളിൽ ഒന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് . എന്നാൽ മരുന്നു ലഭിക്കാതെ വന്നതോടെ 8,000 രൂപയ്ക്ക് കിട്ടിയിരുന്ന മരുന്നുകൾ ജനങ്ങൾ ഇപ്പോൾ 30,000 രൂപ കൊടുത്താണ് വാങ്ങുന്നത്. ഭാഗികമായി മരുന്നു വിതരണം നിലച്ചതോടെ ആയിരക്കണക്കിന് ആളുകളാണ് ദുരിതത്തിലായിരിക്കുന്നത്.
കുടിശ്ശിക തീർക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് ഉൾപ്പെടെ മരുന്നു വിതരണക്കാരുടെ സംഘടന കത്ത് നൽകിയിരുന്നു. എന്നാൽ അധികൃതർ ഇതിനെതിരെ നടപടിയും സ്വീകരിച്ചില്ല. ഈ സാഹചര്യത്തിലാണ് വിതരണക്കാർ മരുന്ന് വിതരണം നിർത്തിവയ്ക്കാൻ തീരുമാനിച്ചത്.
Discussion about this post