തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥൻ ആൾക്കൂട്ട വിചാരണയേയും തുടർന്നുള്ള ക്രൂരമായ മർദ്ദനത്തെയും തുടർന്ന് മരിച്ച സംഭവത്തിൽ അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജിയെ വിട്ടു നൽകാനാവില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ.ജെ.ദേശായി. തീർപ്പാക്കാൻ വളരെയധികം കേസുകൾ ബാക്കിയുള്ളതിനാലാണ് ഇതെന്ന് ചീഫ് ജസ്റ്റിസ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അറിയിച്ചിട്ടുണ്ട്.
സിറ്റിംഗ് ജഡ്ജിമാർ ഇല്ലെങ്കിലും അതെ സമയം അന്വേഷണത്തിന് നിയോഗിക്കാൻ വിരമിച്ച 23ജഡ്ജിമാരുടെ പാനൽ ഹൈക്കോടതി ഗവർണർക്ക് കൈമാറി. ഗവർണർ 19ന് തിരിച്ചെത്തിയ ശേഷം ഇതിലൊരാളെ അന്വേഷണത്തിന് നിയോഗിച്ചേക്കും.
എസ് എഫ് ഐ ഉൾപെട്ടിട്ടുള്ളതിനാൽ സർക്കാർ സ്വാധീനിക്കാൻ സാധ്യതയുള്ളതു കൊണ്ട് പൊലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് കാണിച്ചാണ് ജുഡീഷ്യൽ അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജിയുടെ സേവനം തേടി ഹൈക്കോടതിക്ക് ഗവർണർ കത്തയച്ചത്. ഗുരുതരമായ കൃത്യവിലോപം കാട്ടിയ വെറ്ററിനറി സർവകലാശാലാ വൈസ്ചാൻസലർ ഡോ.എം.ആർ ശശീന്ദ്രനാഥിനെ പുറത്താക്കുന്നതിന് മുന്നോടിയായാണ് ജുഡീഷ്യൽ അന്വേഷണം.
Discussion about this post