കരയിലെ കൊമ്പനായി ടി 90 ടാങ്കുകൾ. പ്രഹരശേഷി വ്യക്തമാക്കി കപ്പൽ വേധാ മിസൈലുകൾ. ഭാരത് ശക്തിയെന്ന പേരിൽ നടന്ന സൈന്യത്തിന്റെ മെഗാ അഭ്യാസ പ്രകടനം അക്ഷരാർത്ഥത്തിൽ വെളിവാക്കിയത് ഭാരതത്തിന്റെ ശക്തിതന്നെയാണ്. വിവിധ സേനകൾ തങ്ങളുടെ കരുത്തുകൾ മാറ്റുരച്ചപ്പോൾ കൂടുതൽ കരുത്ത് പകർന്ന് സാക്ഷിയായി നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും.
ഭാരതത്തിന്റെ പ്രതിരോധക്കരുത്ത് വെളിവാക്കി രാജസ്ഥാനിലെ പൊഖ്രാനിൽ ആയിരുന്നു ഭാരത് ശക്തി നടന്നത്. കര നാവിക വ്യോമസേനകൾ തങ്ങളുടെ ആയുധങ്ങളുടെയും യുദ്ധ വിമാനങ്ങളുടെയും ശക്തി ഇവിടെ തുറന്നുകാട്ടി. തദ്ദേശീയമായി നിർമ്മിച്ച പ്രതിരോധ സന്നാഹങ്ങളായിരുന്നു അഭ്യാസപ്രകടനത്തിൽ പങ്കുകൊണ്ടത്. ഇത് പ്രതിരോധ മേഖലയിലെ രാജ്യത്തിന്റെ സ്വയംപര്യാപ്തയും തുറന്നു കാട്ടുന്നു.
ഒരു മണിക്കൂറിലധികമായിരുന്നു അഭ്യാസ പ്രകടനം നടന്നത്. ഇത് കാണാൻ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തിയിരുന്നു. സൈനിക വാഹനത്തിൽ ആയിരുന്നു അദ്ദേഹം സ്ഥലത്ത് എത്തിയത്. പ്രധാനമന്ത്രിയ്ക്കൊപ്പം മൂന്ന് സേനകളുടെയും തലവന്മാരും സന്നിഹിതരായിരുന്നു. ഉന്നത സൈനിക ഉദ്യോഗസ്ഥരും അഭ്യാസ പ്രകടനങ്ങൾക്ക് സാക്ഷിയായി. 30 ഓളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ഇന്ത്യയുടെ സൈനിക ശേഷി കാണാൻ എത്തിയിരുന്നു.
ടി 90 ടാങ്കുകൾ, ധനുഷ് ആയുധ സംവിധാനം, ആകാശ് മിസൈൽ സംവിധാനം, ലോജിസ്റ്റിക്സ് ഡ്രോണുകൾ എന്നിവയായിരുന്നു കരസേന അഭ്യാസ പ്രകടനത്തിൽ ഉൾപ്പെടുത്തിയിരുന്നത്. ഇവയ്ക്ക് പുറമേ റോബോട്ടിക് മ്യൂളുകൾ, അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ, ആളില്ലാ വിമാനങ്ങൾ എന്നിവയും അഭ്യാസ പ്രകടനത്തിൽ കരുത്തുകാട്ടി.
കപ്പൽ വേധാ മിസൈലുകൾ, ഓട്ടോനോമസ് കാർഗോ കാരിയിംഗ് വെഹിക്കിളുകൾ, എക്സ്പാൻഡബിൾ ഏരിയൽ ടാർഗെറ്റ്സ് എന്നിവയായിരുന്നു നാവിക സേന അഭ്യാസ പ്രകടനത്തിൽ ഉൾപ്പെടുത്തിയിരുന്നത്. ഇതിന് പുറമേ വിവിധ സാങ്കേതിക വിദ്യകളുടെ ശക്തിയും നാവിക സേന അഭ്യാസ പ്രകടനത്തിനിടെ തുറന്ന് കാട്ടി.
ലൈറ്റ് കോംപാറ്റ് എയർക്രാഫ്റ്റ് ആയ തേജസ്, ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററുകൾ, അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകൾ എന്നിവയായിരുന്നു വ്യോമസേന അഭ്യാസ പ്രകടനത്തിൽ അണിനിരത്തിയത്.
നിലവിലെയും ഭാവിയിലെയും വെല്ലുവിളികളെ നേരിടാൻ ഭാരതം തയ്യാറാണെന്ന സന്ദേശം കൂടിയാണ് ഭാരത് ശക്തി നൽകുന്നത്. ആത്മനിർഭരതയുടെ പാതയിൽ ഭാരതം അതിവേഗത്തിൽ കുതിക്കുകയാണെന്ന സത്യവും മെഗാ അഭ്യാസ പ്രകടനം ലോകത്തിന് മുൻപിൽ വിളിച്ചുപറയുന്നു.
Discussion about this post