ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിൽ പാകിസ്താൻ, അഫ്ഗാനിസ്ഥാൻ,ബംഗ്ലാദേശ് എന്നീ സംസ്ഥാനങ്ങളിലെ മുസ്ലീം വിഭാഗത്തിനെ ഒഴിവാക്കിയതിൽ വിശദീകരണവുമായി ആഭ്യന്തരമന്ത്രി അമിത് ഷാ. 2014 ഡിസംബർ 31 ന് മുമ്പ് ഇന്ത്യയിലെത്തിയ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള പീഡിപ്പിക്കപ്പെട്ട ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകാനാണ് സിഎഎ ലക്ഷ്യമിടുന്നത്. മുസ്ലീം ഭൂരിപക്ഷമായിരുന്ന പ്രദേശം അവർക്ക് വേണ്ടി നൽകിയതാണ്. അഖണ്ഡഭാരതത്തിന്റെ ഭാഗമായിരുന്നവർക്കും മതപരമായ പീഡനങ്ങൾ അനുഭവിച്ചവർക്കും അഭയം നൽകേണ്ടത് നമ്മുടെ ധാർമികവും ഭരണഘടനാപരവുമായ ഉത്തരവാദിത്തമാണെന്ന് ഞാൻ വിശ്വസിക്കുന്നുവെന്ന് അമിത് ഷാ പറഞ്ഞു.
ആധുനിക അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, ഇന്ത്യ, മാലിദ്വീപ്, നേപ്പാൾ, മ്യാൻമർ, പാകിസ്താൻ ശ്രീലങ്ക, ടിബറ്റ് എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ഒരു ഏകീകൃത മഹത്തായ ഇന്ത്യയുടെ ആശയമാണ് അഖണ്ഡ ഭാരതം.
വിഭജന സമയത്ത് പാകിസ്താനിലെ ജനസംഖ്യയുടെ 23 ശതമാനം ഹിന്ദുക്കളായിരുന്നു. ‘ഇപ്പോൾ അത് 3.7 ശതമാനമായി കുറഞ്ഞു. അവർ എവിടെ പോയി? ഇത്രയും പേർ ഇവിടെ വന്നില്ല. നിർബന്ധിത മതപരിവർത്തനം നടന്നു, അവരെ അപമാനിച്ചു, രണ്ടാംതരം പൗരന്മാരായി കണക്കാക്കി, അവർ എവിടെ പോകും?രാഷ്ട്രീയ പാർട്ടികൾ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമോയെന്ന് അമിത് ഷാ ചോദിച്ചു.
1951ൽ ബംഗ്ലാദേശിലെ ജനസംഖ്യയുടെ 22 ശതമാനം ഹിന്ദുക്കളായിരുന്നു. ‘2011-ൽ ഇത് 10 ശതമാനമായി കുറഞ്ഞു. അവർ എവിടെ പോയി?’അഫ്ഗാനിസ്ഥാനിൽ 1992-ൽ ഏകദേശം 2 ലക്ഷം സിഖുകാരും ഹിന്ദുക്കളുമുണ്ടായിരുന്നു. ഇപ്പോൾ 500 പേർ അവശേഷിക്കുന്നു. അവർക്ക് അവരുടെ (മത) വിശ്വാസങ്ങൾ അനുസരിച്ച് ജീവിക്കാൻ അവകാശമില്ലേ? ഭാരതം ഒന്നായിരുന്നപ്പോൾ അവർ നമ്മുടേതായിരുന്നു. അവർ നമ്മുടെ സഹോദരീസഹോദരന്മാരാണ്. ഒപ്പം അമ്മമാരും,” അദ്ദേഹം പറഞ്ഞു.
ഷിയാ, ബലൂച്, അഹമ്മദിയ മുസ്ലീങ്ങളെ ‘ലോകമെമ്പാടും മുസ്ലീം വിഭാഗങ്ങളായാണ് കണക്കാക്കുന്നത്. കൂടാതെ, മുസ്ലീങ്ങൾക്ക് പോലും ഇവിടെ പൗരത്വത്തിന് അപേക്ഷിക്കാം. ഭരണഘടനയിൽ അതിന് വ്യവസ്ഥയുണ്ട്. അവർക്ക് അപേക്ഷിക്കാം. ദേശീയ സുരക്ഷയും മറ്റ് ഘടകങ്ങളും കണക്കിലെടുത്ത് ഇന്ത്യൻ സർക്കാർ തീരുമാനമെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Discussion about this post