ലഖ്‌നൗ : 34 വർഷങ്ങൾക്കു മുൻപ് നടത്തിയ വ്യാജ ആയുധ ലൈസൻസ് കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കോടതിവിധി കേട്ടതോടെ കോടതി മുറിയിൽ പൊട്ടിക്കരഞ്ഞ് മുക്താർ അൻസാരി. ഉത്തർപ്രദേശിലെ കുപ്രസിദ്ധനായ രാഷ്ട്രീയ ഗുണ്ട ആയിരുന്ന മുക്താർ അൻസാരി ദയ കാണിക്കണമെന്ന് കോടതിക്ക് മുമ്പിൽ കരഞ്ഞുകൊണ്ടാണ് അപേക്ഷിച്ചത്. തനിക്ക് വയസ്സായെന്നും ഇപ്പോൾ രോഗിയാണെന്നും അൻസാരി കോടതിക്ക് മുൻപിൽ അപേക്ഷിച്ചു. എന്നാൽ ചെയ്ത കുറ്റങ്ങൾ അതിലും വലുതാണ് എന്നാണ് കോടതി അൻസാരിയോട് വ്യക്തമാക്കിയത്.
വാരാണസിയിലെ എംപി/ എംഎൽഎ കോടതിയാണ് കഴിഞ്ഞദിവസം കുപ്രസിദ്ധ രാഷ്ട്രീയക്കാരനും ഗുണ്ടാ നേതാവും ആയിരുന്ന മുക്താർ അൻസാരിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 34 വർഷങ്ങൾക്ക് മുൻപ് നടത്തിയ വ്യാജ ആയുധ ലൈസൻസ് കേസിലാണ് കഴിഞ്ഞ ദിവസം ശിക്ഷ പ്രഖ്യാപിച്ചത്. കഴിഞ്ഞ 9 മാസത്തിനിടെ അൻസാരിക്ക് ലഭിക്കുന്ന രണ്ടാമത്തെ ജീവപര്യന്തം ശിക്ഷയാണിത്. ഏതാനും മാസങ്ങൾക്ക് മുൻപാണ് ബിജെപി നേതാവ് കൃഷ്ണനന്ദ് റായിയെ കൊലപ്പെടുത്തിയ കേസിൽ മുക്താർ അൻസാരി ശിക്ഷിക്കപ്പെട്ടിരുന്നത്. 10 വർഷത്തെ തടവാണ് ഈ കേസിൽ അൻസാരിക്ക് ശിക്ഷ ലഭിച്ചിരുന്നത്. 2023 ജൂണിൽ അവധേഷ് റായ് വധക്കേസിൽ മറ്റൊരു ജീവപര്യന്തം തടവും അൻസാരിക്ക് ലഭിച്ചിരുന്നു.
ബഹുജൻ സമാജ് വാദി പാർട്ടി നേതാവായിരുന്ന മുക്താർ അൻസാരി അഞ്ചുതവണ ഉത്തർപ്രദേശിലെ മവു മണ്ഡലത്തിൽ നിന്നും എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വ്യക്തിയാണ്. ഗുണ്ടാ ആക്ട്, കൊലപാതകങ്ങൾ തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് മുക്താർ അൻസാരി. രാഷ്ട്രീയ സ്വാധീനം മൂലം വർഷങ്ങളായി ഇയാൾ പോലീസിനെയും ജനങ്ങളെയും ഭയപ്പെടുത്തിക്കൊണ്ട് സ്വൈരവിഹാരം നടത്തുകയായിരുന്നു. യുപിഎ സർക്കാരിന്റെ കാലത്ത് ഉപരാഷ്ട്രപതിയായിരുന്ന മുഹമ്മദ് ഹമീദ് അൻസാരിയുടെ അടുത്ത ബന്ധു കൂടിയാണ് മുക്താർ അൻസാരി. ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാർ അധികാരത്തിലേറിയതോടെയാണ് മുക്താർ അൻസാരിയുടെ ഗുണ്ടാ പ്രവർത്തനങ്ങൾക്ക് അവസാനമായത്. മുക്താർ അൻസാരിയും മകൻ അബ്ബാസ് അൻസാരിയും കഴിഞ്ഞ ഏതാനും വർഷങ്ങളായി ജയിലിൽ കഴിയുകയാണ്. ഇയാളുടെ ഭാര്യയും ഇളയ മകനും ഇപ്പോഴും ഒളിവിലാണ്.
Discussion about this post