ന്യൂഡൽഹി : സിഎഎ നടപ്പിലാക്കുന്നതിനെതിരെ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സമർപ്പിച്ച ഹർജി മാർച്ച് 19ന് പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. സിഎഎ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഐ യു എം എൽ സുപ്രീംകോടതിയെ സമീപിച്ചിട്ടുള്ളത്. നിയമപ്രകാരം ഒരാൾക്ക് പൗരത്വം നൽകിയാൽ അത് തിരിച്ചെടുക്കാൻ കഴിയില്ലെന്നും ഹർജിയിൽ നേരത്തെ വാദം കേൾക്കണമെന്നും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ആവശ്യപ്പെട്ടെങ്കിലും സുപ്രീംകോടതി ഹർജി കേൾക്കുന്നത് മാർച്ച് 19ലേക്ക് മാറ്റിവെച്ചു.
പൗരത്വ നിയമത്തിലെ വ്യവസ്ഥകൾ ഏകപക്ഷീയമാണെന്നാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. മതപരമായ വ്യക്തിത്വത്തിന്റെ മാത്രം അടിസ്ഥാനത്തിൽ ഒരു വിഭാഗത്തിന് അന്യായമായ രീതിയിൽ നേട്ടം ഉണ്ടാക്കുന്നതാണ് പൗരത്വ നിയമം എന്നും ഐ യു എം എൽ സുപ്രീംകോടതിയിൽ സൂചിപ്പിച്ചു. എങ്കിലും നേരത്തെ വാദം കേൾക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളുകയായിരുന്നു.
പൗരത്വ നിയമം ആർട്ടിക്കിൾ 14, 15 എന്നിവയുടെ ലംഘനമാണെന്നാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം സുപ്രീംകോടതിയിൽ നൽകിയിട്ടുള്ള ഹർജിയിൽ സൂചിപ്പിക്കുന്നത്. 2024 ലെ പൗരത്വ (ഭേദഗതി) ചട്ടങ്ങൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യയും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
Discussion about this post