തിരുവനന്തപുരം : ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിന് കേരളത്തിൽ നിന്നുമുള്ള ബിജെപി സ്ഥാനാർത്ഥികൾ എല്ലാം മികച്ചവരാണെന്ന എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്റെ പരാമർശം വലിയ ശ്രദ്ധ നേടിയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ളവർ ഇ പി ജയരാജന് നന്ദി അറിയിച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തു. എന്നാൽ ഇപ്പോൾ ഈ പരാമർശം തള്ളിയിരിക്കുകയാണ് ഇ പി ജയരാജൻ.
തന്റെ പ്രസ്താവന മാദ്ധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നാണ് ഇ പി വ്യക്തമാക്കുന്നത്. ഏതെങ്കിലും മാദ്ധ്യമം അവരുടെ വായിൽ എഴുതിവെച്ചത് തന്റെ വായിൽ തിരുകേണ്ട എന്നും ഇ പി ജയരാജൻ കുറ്റപ്പെടുത്തി. ഇ പി ജയരാജൻ കേരളത്തിൽ ബിജെപിയുടെ ബി ടീം ക്യാപ്റ്റൻ ആണെന്ന് അഭിപ്രായപ്പെട്ട പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും അദ്ദേഹം കുറ്റപ്പെടുത്തി. ആർഎസ്എസ് തലവന്റെ പടത്തിന് ചന്ദനത്തിരി കുത്തി പ്രാർത്ഥിക്കാൻ പോയവനാണ് വി ഡി സതീശൻ എന്നായിരുന്നു ജയരാജന്റെ പരാമർശം.
ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ പല മണ്ഡലങ്ങളിലും എൽഡിഎഫും ബിജെപിയും തമ്മിലാണ് മത്സരം എന്നും ബിജെപിയുടെ സ്ഥാനാർത്ഥികൾ മികച്ചവരാണ് എന്നുമായിരുന്നു ഇ പി ജയരാജൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നത്. എന്നാൽ ഈ പരാമർശം വിവാദമായതോടെ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ തിരുത്തുമായി രംഗത്ത് എത്തിയിരുന്നു. കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ ഇ പി ജയരാജന്റെ പ്രസ്താവനയ്ക്ക് നന്ദി അറിയിച്ചുകൊണ്ടും രംഗത്ത് വന്നിരുന്നു.
Discussion about this post