കോഴിക്കോട്: നെച്ചാട് സ്വദേശിനി അനുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുടെ പേര് വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. മലപ്പുറം കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്‌മാൻ ആണ് അറസ്റ്റിലായത് എന്ന് പോലീസ് അറിയിച്ചു. സംഭവ സമയം ഇയാൾ സഞ്ചരിച്ചിരുന്ന ചുവന്ന ബൈക്കും അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്.
ഇന്നലെ രാത്രിയോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എന്നാൽ തിരിച്ചറിയൽ പരേഡ് കഴിയാത്തതിനാൽ പേര് വിവരങ്ങൾ പുറത്തുവിട്ടിരുന്നില്ല. രാവിലെ തിരിച്ചറിയൽ പരേഡ് നടന്നിരുന്നു. ഇതിന് ശേഷമാണ് പേരും സ്വദേശവും പുറത്തുവിട്ടത്. പ്രതിയുമായി പോലീസ് സംഭവ സ്ഥലത്ത് ഉൾപ്പെടെ തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിലാണ് ബൈക്ക് കണ്ടെത്തിയത്. അനുവിന്റെ സ്വർണാഭരണങ്ങൾ കൊണ്ടോട്ടിയിൽ എത്തി മറ്റൊരാൾക്ക് നൽകിയെന്നാണ് മുജീബിന്റെ മൊഴി. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
ബലാത്സംഗം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് മുജീബ് റഹ്‌മാൻ. കാസർകോട് മുതൽ പാലക്കാട് വരെ 55 കേസുകളാണ് ഇയാൾക്കെതിരെ നിലവിലുള്ളത്. അനുവിനെ കൊലപ്പെടുത്താൻ ഇയാൾ എത്തിയത് മോഷ്ടിച്ച ബൈക്കിലാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ബൈക്കിൽ നിന്നും വലിയ ബാഗും കയ്യുറകളും കണ്ടെടുത്തിട്ടുണ്ട്. കയ്യുറ ധരിച്ചാണ് പ്രതി കൃത്യം നടത്തിയത് എന്നാണ് സൂചന. ഈ സമയം ഇയാൾ ഹെൽമറ്റും ധരിച്ചിരുന്നു.
Discussion about this post