എറണാകുളം: ആലുവ നഗരമദ്ധ്യത്തിൽ നിന്നും യുവാവിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയി. കെഎസ്ആർസി ബസ് സ്റ്റാൻഡിനും റെയിൽവേ സ്റ്റേഷനും ഇടയിലായിരുന്നു സംഭവം. പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു.
രാവിലെ ഏഴരയോടെയായിരുന്നു യുവാവിനെ തട്ടിക്കൊണ്ട് പോയത്. ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയതായിരുന്നു യുവാവ്. ഉടനെ അടുത്തെത്തിയ സംഘം യുവാവിനെ പിടിച്ചു വലിച്ച് കാറിൽ കയറ്റുകയായിരുന്നു. യുവാവിനെ കാത്ത് അര മണിക്കൂറോളം നേരം വാഹനം വഴിയരികിൽ നിർത്തിയിട്ടിരുന്നു.
ഓട്ടോ ഡ്രൈവർമാരാണ് സംഭവം കണ്ടത്. ഉടനെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. ആരെയാണ് തട്ടിക്കൊണ്ട് പോയത് എന്ന് പോലും അറിയാൻ പോലീസിന് കഴിഞ്ഞില്ലെന്നാണ് വിവരം. ഇന്നോവ കാറിലാണ് സംഘം എത്തിയത് എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. സംഭവത്തിൽ സിസിടി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.
കഴിഞ്ഞ ദിവസവും സമാന രീതിയിൽ കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ട് പോയിരുന്നു. ഇയാളെ പിന്നീട് ആലപ്പുഴയിൽ നിന്നും കണ്ടെത്തുകയായിരുന്നു.
Discussion about this post