തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ ബിജെപി പ്രീണനം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇ പി ജയരാജൻ മുഖ്യമന്ത്രിയുടെ വെറും ഉപകരണം മാത്രമാണ് എന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. എൽഡിഎഫ് കൺവീനർ ആയ ഇ പി ജയരാജനെ കൊണ്ട് മുഖ്യമന്ത്രി തന്നെയാണ് ബിജെപിക്ക് അനുകൂലമായ പ്രസ്താവനകൾ ഇറക്കിപ്പിക്കുന്നത് എന്നും അദ്ദേഹം വിമർശിച്ചു.
ബിജെപി സ്ഥാനാർത്ഥികളെ കുറിച്ചുള്ള ഇ പി ജയരാജന്റെ പ്രസ്താവനയെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വരെ അഭിനന്ദിച്ചു. സത്യത്തിൽ സുരേന്ദ്രൻ അഭിനയിക്കേണ്ടത് പിണറായി വിജയനെ കൂടിയായിരുന്നു. സിപിഎമ്മിന് മേലെ ഡെമോക്ലിസിന്റെ വാൾ തൂങ്ങിക്കിടക്കുകയാണ്. മാസപ്പടി വിവാദം അന്വേഷിക്കുന്നതിന്റെ ഭീതിയിലാണ് സിപിഎം എന്നും വി ഡി സതീശൻ അഭിപ്രായപ്പെട്ടു.
പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളത് പച്ചക്കള്ളം ആണെന്ന് തെളിഞ്ഞതായും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. മാസപ്പടി വിവാദത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് സിപിഐഎം ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് മാസപ്പടി വിവാദം ചർച്ച ആകരുത് എന്നുള്ളതാണ് അവരുടെ ആവശ്യം. മാസപ്പടി വിഭാഗത്തിൽ എന്തുകൊണ്ടാണ് സിപിഐഎം പ്രതിപക്ഷത്തിന്റെ അഞ്ചു ചോദ്യങ്ങൾക്ക് മറുപടി നൽകാത്തത് എന്നും വി ഡി സതീശൻ ചോദ്യമുന്നയിച്ചു.








