കോഴിക്കോട്: നൊച്ചാട് സ്വദേശിനി അനുവിന്റെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൃത്യം നടത്തുന്നതിന് മുൻപ് പ്രതി മുജീബ് റഹ്‌മാൻ പലതവണ പ്രദേശത്ത് കറങ്ങിയെന്നതുൾപ്പെടെയുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം മുജീബ് റഹ്‌മാനെ കസ്റ്റഡിയിൽ എടുക്കാൻ പോലീസ് ഇന്ന് അപേക്ഷ നൽകും.
മോഷ്ടിച്ച ബൈക്കുമായി ഇയാൾ മട്ടന്നൂരിൽ നിന്നും പേരാമ്പ്ര വഴി മലപ്പുറത്തേക്ക് വരികയായിരുന്നു. ഇതിനിടെയാണ് മുളിയങ്ങൾ- വാളൂർ അമ്പലം റോഡിലേക്ക് കടന്നത്. രാവിലെ മുതൽ പല തവണ ഇയാൾ ഇവിടെ കറങ്ങി. അധികം ആളുകളോ വാഹനങ്ങളോ ഇല്ലാത്ത വഴിയാണ് ഇത്. ഇവിടെ മോഷണം ലക്ഷ്യമിട്ടായിരുന്നു ഇയാളുടെ കറക്കം. ഇതിനിടെയാണ് ധൃതിയിൽ നടന്നുവരുന്ന അനുവിനെ കണ്ടത്. തുടർന്ന് യുവതിയെ ലിഫ്റ്റ് നൽകാമെന്ന വ്യാജേന ബൈക്കിൽ കയറ്റുകയായിരുന്നു.
കേവലം 10 മിനിറ്റ് കൊണ്ടായിരുന്നു മുജീബ് റഹ്‌മാൻ കൃത്യം നടത്തിയത്. ഈ സമയം കൊണ്ട് ഇയാൾ അനുവിനെ കൊലപ്പെടുത്തുകയും ആഭരണങ്ങൾ ഊരിമാറ്റുകയും ചെയ്തു. ഈ സമയത്തിനുള്ളിൽ ഇയാൾ രക്ഷ്‌പ്പെടുകയും ചെയ്‌തെന്നും പോലീസ് പറയുന്നു.
അനുവിനെ വാഹനത്തിൽ കയറ്റുമ്പോഴും കൃത്യം നടത്തുമ്പോഴുമെല്ലാം ഇയാൾ ഹെൽമറ്റ് ധരിച്ചിരുന്നു. ഇവിടെ നിന്നും ഇയാൾ ഉള്ളിയേരി ഭാഗത്തേക്ക് ആണ് പോയത്. എടവണ്ണപ്പാറയിൽ എത്തുന്നതുവരെ മുജീബ് ഹെൽമറ്റ് ഊരിയിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കുന്നു.
Discussion about this post