തിരുവനന്തപുരം:കേരളസർവ്വകലാശാല കലോത്സവത്തിലെ കോഴവിവാദം വലിയ ചർച്ചയായി തുടരുന്നതിനിടെ മുൻ നേതാവിന്റെ പേരിൽ സിപിഎം സംസ്ഥാന സെക്രട്ടറിയ്ക്ക് പരാതി നൽകി എസ്എഫ്‌ഐ.കലോത്സവം തുടങ്ങുംമുൻപ് വിധികർത്താക്കളുടെ വിവരം ചോർത്തിനൽകിയാൽ സംഘാടകർക്ക് അഞ്ചുലക്ഷം രൂപ നൽകാമെന്ന് പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട മുൻനേതാവ് വാഗ്ദാനം ചെയ്‌തെന്നാണ് പരാതി.
എസ്.എഫ്.ഐ. മുൻ ജില്ലാസെക്രട്ടറി ജെ.ജെ. അഭിജിത്തിന്റെപേരിലാണ് യുവജനോത്സവ പ്രോഗ്രാം സബ്കമ്മിറ്റി കൺവീനറും എസ്.എഫ്.ഐ. സംസ്ഥാന വൈസ് പ്രസിഡന്റുമായ എ.എ.അക്ഷയ് പരാതി നൽകിയത്.
യുവജനോത്സവം തുടങ്ങും മുൻപു തന്നെ ഈ പരാതി സിപിഎം നേതൃത്വത്തിനു ലഭിച്ചെങ്കിലും ഇക്കാര്യത്തിൽ നടപടിയുണ്ടായിട്ടില്ല. നൃത്തയിനം വിധികർത്താക്കളുടെ പാനലിൽ ആരൊക്കെയാണെന്ന വിവരം ചോർത്തിനൽകണമെന്നും പകരമായി അഞ്ചുലക്ഷം രൂപ നൽകാമെന്നും അഭിജിത്ത് ഫോണിലൂടെ വാഗ്ദാനം ചെയ്‌തെന്നാണ് പരാതി.
എസ്.എഫ്.ഐ. മുൻ ജില്ലാ സെക്രട്ടറിയും സി.പി.എം. നേമം ഏരിയാകമ്മിറ്റി അംഗവുമായിരുന്ന അഭിജിത്തിനെ രണ്ടുവർഷം മുൻപ് പാർട്ടി പുറത്താക്കിയിരുന്നു. ഡി.വൈ.എഫ്.ഐ.യുടെ ലഹരിവിരുദ്ധ പരിപാടിയിൽ പങ്കെടുത്തശേഷം മദ്യപിക്കുന്ന വീഡിയോ പുറത്തുവന്നതിനെത്തുടർന്നായിരുന്നു നടപടി. വനിതാനേതാവിനോട് മോശമായി പെരുമാറിയെന്ന മാറ്റൊരു പരാതിയും ഉണ്ടായിരുന്നു.
Discussion about this post