കോഴിക്കോട്: പേരാമ്പ്ര സദേശിയായ അനുവിനെ കൊലപ്പെടുത്തിയ മുജീബ് റഹ്‌മാൻ കൊടും കുറ്റവാളി. 60 ഓളം കേസുകളിൽ പ്രതിയായ ഇയാൾ ചുരുക്കം ചില കേസുകളിൽ മാത്രമാണ് ശിക്ഷിക്കപ്പെട്ടിട്ടുള്ളത്. ഇത്രയും കേസുകളിൽ ഉൾപ്പെട്ടിട്ടും കാപ്പ പോലെയുള്ള നിയമങ്ങൾ ഉൾപ്പെടെ ഉണ്ടായിട്ടും മുജീബിനെ തളക്കാൻ പോലീസിന് കഴിയാതെ പോയതാണ് അനുവിന്റെ അരുംകൊലയ്ക്ക് കാരണം.
മോഷ്ടിച്ച വാഹനങ്ങളിൽ എത്തുന്ന മുജീബ് തന്ത്രപൂർവം സ്ത്രീകളെ ഈ വാഹനത്തിൽ കയറ്റും. തുടർന്ന് ബോധം കെടുത്തുകയും ആക്രമിക്കുകയും ആഭരണങ്ങൾ കവരുകയുമൊക്കെയാണ് ഇയാളുടെ രീതി. മോഷണം, പിടിച്ചുപറി, സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം എന്നിങ്ങനെ നിരവധി ജില്ലകളിലെ പോലീസ് സ്‌റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ട്. കൊണ്ടോട്ടി സ്‌റ്റേഷനിലാണ് ഏറ്റവും കൂടുതൽ കേസുകൾ. 13 കേസുകളാണ് ഇവിടെ പ്രതിയ്‌ക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
2020ലാണ് ഓമശേരിയിൽ വയോധികയെ ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ട് പോയി പീഡിപ്പിച്ചത്. ജോലിക്ക് പോവുകയായിരുന്ന വയോധികയെ തന്ത്രപൂർവം ഓട്ടോയിലേക്ക് കയറ്റിയ ഇയാൾ ഓട്ടോ കമ്പിയിൽ തലയിടിപ്പിച്ച് ബോധം കെടുത്തുകയും കൈകാലുകൾ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത ശേഷം ആഭരണങ്ങൾ കവരുകയുമായിരുന്നു.
പേരാമ്പ്രയിൽ അനുവിനെയും അതിക്രൂരമായാണ് മുജീബ് കൊലപ്പെടുത്തിയത്. തലക്കടിച്ച് ബോധം കെടുത്തിയ ശേഷം അനുവിനെ വെള്ളത്തിൽ ചവിട്ടി താഴ്ത്തുകയായിരുന്നു.
Discussion about this post