ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീം കോടതി. അതേസമയം കഴിഞ്ഞയാഴ്ച വിജ്ഞാപനം ചെയ്ത നിയമത്തെ ചോദ്യം ചെയ്യുന്ന 237 ഹർജികളിൽ മറുപടി നൽകാൻ ഏപ്രിൽ 8 വരെ മൂന്നാഴ്ചത്തെ സമയവും കോടതി കേന്ദ്ര സർക്കാരിന് നൽകി.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരാണ് കേസ് പരിഗണിച്ചത്. ഹർജിക്കാരിൽ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗും പ്രതിപക്ഷ നേതാക്കളായ കോൺഗ്രസിൻ്റെ ജയറാം രമേശും തൃണമൂലിൻ്റെ മഹുവ മൊയ്ത്ര മുതലായവർ ആണ് ഉൾപെട്ടിട്ടുള്ളത്.
സംസ്ഥാന തലത്തിൽ തന്നെ പൗരത്വം നൽകാനുള്ള സംവിധാനങ്ങൾ ഒന്നും നിലവിൽ വന്നിട്ടില്ലാത്തതിനാൽ അടിയന്തിര സ്റ്റേ അനുവദിക്കേണ്ട സാഹചര്യം ഇവിടെയില്ല എന്ന് സുപ്രീം കോടതി പറഞ്ഞു. ഏപ്രിൽ 9 ന് അടുത്ത വാദം കേൾക്കാൻ വേണ്ടി സുപ്രീം കോടതി മാറ്റി വയ്ക്കുകയും ചെയ്തു.
കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, മറുപടി നൽകാൻ സമയം അനുവദിക്കണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. “237 ഹർജികളുണ്ട്. സ്റ്റേക്കായി 20 ഇടപെടൽ അപേക്ഷകൾ ഫയൽ ചെയ്തിട്ടുണ്ട്. മറുപടി നൽകാൻ എനിക്ക് സമയം വേണം.” എസ്ജി സുപ്രീം കോടതിയോട് പറഞ്ഞു. അതെ സമയം പൗരത്വ ഭേദഗതി നിയമം ആരുടേയും പൗരത്വം എടുത്തു കളയുന്നില്ല എന്നും 2014 മുമ്പ് ഇവിടെ കുടിയേറിയവർക്ക് പൗരത്വം നൽകാനുള്ള നിയമം മാത്രമാണ് ഇതെന്നും സോളിസിറ്റർ ജനറൽ വ്യക്തമാക്കി.
ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് 2014 ഡിസംബർ 31-നോ അതിനുമുമ്പോ ഇന്ത്യയിലെത്തിയ ഹിന്ദുക്കൾ, ജൈനർ, ക്രിസ്ത്യാനികൾ, സിഖുകാർ, ബുദ്ധമതക്കാർ, പാഴ്‌സികൾ എന്നിവർക്ക് പൗരത്വം നൽകാനാണ് പൗരത്വ ഭേദഗതി നിയമം ലക്ഷ്യമിടുന്നത്
“അനധികൃത കുടിയേറ്റക്കാരെ” നിർവചിക്കുന്ന 1955 ലെ പൗരത്വ നിയമത്തിൻ്റെ സെക്ഷൻ 2 ആണ് സി എ എ ഭേദഗതിചെയ്യുന്നത്.
Discussion about this post