വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ നടൻ പൃഥ്വിരാജിന്റെയും സംവിധായകൻ ബ്ലെസിയുടെയും സ്വപ്ന ചിത്രം ‘ആടുജീവിതം.’ റിലീസിനെത്തുകയാണ്. ചിത്രത്തിനു വേണ്ടി അമ്പരപ്പിക്കുന്ന മേക്കോവർ തന്നെ പൃഥ്വി നടത്തിയിരുന്നു. സിനിമാ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിൽ മലയാളത്തിൽ പുറത്തിറങ്ങിയ വിജയ ചിത്രങ്ങളെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്
മലയാളം സിനിമകൾ തുടങ്ങുന്നതിന് മുൻപ് ചിത്രത്തിൽ സഹകരിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്താറുണ്ട്. ബോളിവുഡ് അടക്കമുള്ള ചലച്ചിത്ര മേഖലകളിൽ ഇത്തരം ഒരു സമീപനം കാണാറില്ല. എന്താണ് ഇതിനു പിന്നിലെ കാരണം എന്ന അവതാരകയുടെ ചോദ്യത്തിന് പൃഥി നൽകിയ മറുപടിയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
“ഒരാളുടെ വിജയം എല്ലാവരുടെയും വിജയമാണ്. മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു, ഭ്രമയുഗം- ഈ ചിത്രങ്ങളെല്ലാം വലിയ വിജയമാണ്. ബോക്സ് ഓഫീസ് കളക്ഷന്റെ അടിസ്ഥാനത്തിൽ മാത്രമല്ല പറയുന്നത് . മഞ്ഞുമ്മൽ ബോയ്സിനോടും, പ്രേമലുവിനോടും, ഭ്രമയുഗത്തോടും അതിന് കടപ്പെട്ടിരിക്കുന്നു. എനിക്ക് അറിയാം അവരുടെ വിജയമാണ് എന്റെ വിജയത്തിന് വഴിയൊരുക്കുന്നത്. അങ്ങനെ വരുമ്പോൾ ഇതൊരു സ്വാർത്ഥമായ കാര്യമാണ്,” പൃഥ്വിരാജ് പറഞ്ഞു. താരത്തിൻ്റെ ഈ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചാ വിഷയം
ആടുജീവിതത്തിലെ നജീബായി മാറാൻ 30 കിലോയോളമാണ് പൃഥ്വി ശരീരഭാരം കുറച്ചത്.
പൃഥ്വിരാജിനൊപ്പം അമല പോൾ, ജിമ്മി ജീൻ ലൂയിസ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. മലയാളത്തിലെ അപ്കമിംഗ് പ്രോജക്റ്റുകളില്‍ ആടുജീവിതത്തോളം കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ഒരു ചിത്രമില്ല. മലയാളികള്‍ നെഞ്ചേറ്റിയ, വില്‍പ്പനയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച ഒരു നോവലിന്‍റെ ചലച്ചിത്രാവിഷ്കാരം എന്നതുതന്നെയാണ് അതിന് പ്രധാന കാരണം. മലയാളികളുടെ പ്രിയ സംവിധായകന്‍ ബ്ലെസി ഒരുക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ് നായകനാവുമ്പോള്‍ എ ആര്‍ റഹ്‍മാനും റസൂല്‍ പൂക്കുട്ടിയും അടക്കമുള്ള പ്രതിഭാധനരും ഒപ്പമുണ്ട്.
2018 ഫെബ്രുവരിയിൽ പത്തനംതിട്ടയിലായിരുന്നു ‘ആടുജീവിതം’ സിനിമ ചിത്രീകരണം തുടങ്ങിയത്. അതേവര്‍ഷം ജോര്‍ദ്ദാനിലും ചിത്രീകരണം നടന്നു. പിന്നീട് 2020ലും ജോര്‍ദാനില്‍ ചിത്രീകരിച്ചു. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ അന്തര്‍ദേശീയ വിമാന സര്‍വ്വീസുകള്‍ റദ്ദാക്കപ്പെട്ടതോടെ രണ്ട് മാസത്തിലേറെ സിനിമാസംഘം അവിടെ കുടുങ്ങി. 2022 മാര്‍ച്ച് 16ന് സഹാറ, അള്‍ജീരിയ തുടങ്ങിയിടങ്ങളില്‍ അടുത്ത ഘട്ടം ചിത്രീകരണം ആരംഭിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ ജോര്‍ദ്ദാനില്‍ പ്രഖ്യാപിക്കപ്പെട്ട കര്‍ഫ്യൂ ഒരിക്കല്‍ക്കൂടി ചിത്രീകരണത്തെ തടസ്സപ്പെടുത്തിയെങ്കിലും ഏപ്രില്‍ 14ന് പുനരാരംഭിച്ചു. ജൂണ്‍ 14ന് ചിത്രീകരണം പൂര്‍ത്തിയാവുകയായിരുന്നു.
Discussion about this post