തൃശൂർ: കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയ കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷൻ കെ സച്ചിദാന്ദൻ. ജാതിവർണ്ണവിവേചനം കേരളത്തിലെ കലാരംഗത്ത് ലജ്ജാ ഹീനമായി നിലനിൽക്കുന്നു. ആർ.എൽ.വി രാമകൃഷ്ണന്റെയും ടി.എം. കൃഷ്ണയുടെയും കൂടെനിൽക്കുവാൻ കലാലോകം ബാദ്ധ്യസ്ഥമാണെന്നും സച്ചിദാന്ദൻ വ്യക്തമാക്കി. ഫേസ്‌ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഇപ്പോൾത്തന്നെ നടന്ന രണ്ടു സംഭവങ്ങൾ നമ്മുടെ സമൂഹം എവിടെ നിൽക്കുന്നു എന്ന് തുറന്നു കാണിക്കുന്നുണ്ട്. ഒന്ന്, പ്രശസ്ത മോഹിനിയാട്ടം കലാകാരൻ ആർ. എൽ. വി. രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ ജാതീയമായ, നിറവും തൊഴിലും പറഞ്ഞുളള അധിക്ഷേപം, മറ്റൊന്ന് പ്രസിദ്ധ കർണ്ണാട്ടിക് സംഗീതജ്ഞൻ ടി.എം. കൃഷ്ണയ്ക്ക് സംഗീത കലാനിധി പുരസ്‌കാരം നൽകുന്നതിനെ എതിർത്ത് രഞ്ജനി, ഗായത്രി എന്നീ പ്രസിദ്ധ ഗായികമാർ ഉൾപ്പെടെ പലരും മദ്രാസ് മ്യൂസിക് അക്കാദമിയുടെ ചടങ്ങിൽ നിന്ന് വിട്ടു നില്ക്കുന്നത്. ആദ്യത്തേത് ജാതി-വർണ വിവേചനം കേരളത്തിൽ കലാരംഗത്ത് പോലും എത്ര ശക്തവും ലജ്ജാഹീനവുമായി നിലനിൽക്കുന്നു എന്ന് കാണിക്കുന്നു. രണ്ടാമത്തേത് ക്ലാസ്സിക്കൽ സംഗീതത്തെ തമിഴ് ബ്രാഹ്‌മണരുടെ കുത്തകയിൽ നിന്നു മോചിപ്പിച്ച് ജനകീയമാക്കാനുള്ള ശ്രമങ്ങളെയും ഒപ്പം ജാതിവിരുദ്ധമായിരുന്ന പെരിയോർ പ്രസ്ഥാനത്തോടുള്ള കൃഷ്ണയുടെ ആഭിമുഖ്യത്തെയും എടുത്തു കാട്ടി കൃഷ്ണയെയും സംഗീതത്തിന്റെ സാർവ്വ ലൗകികതയെയും ഒന്നിച്ച് റദ്ദാക്കാൻ ശ്രമിക്കുന്നു . ഈ സന്ദർഭത്തിൽ ആർ.എൽ.വി. രാമകൃഷ്ണന്റെയും ടി.എം. കൃഷ്ണയുടെയും കൂടെനിൽക്കുവാൻ കലാലോകം ബാദ്ധ്യസ്ഥമാണ്. ജാതി – വർണ്ണവിവേചനം കേരളത്തിലെ കലാരംഗത്ത് ലജ്ജാ ഹീനമായി നിലനിൽക്കുന്നു.
രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപ പരാമർശം. യൂട്യൂബ് ചാനൽ അഭിമുഖത്തിലായിരുന്നു വിവാദ പരാമർശം. ‘മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാളെ കണ്ട് കഴിഞ്ഞാൽ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാല് ഇങ്ങനെ അകത്തി വെച്ച് കളിക്കുന്ന കലാരൂപമാണ് മോഹിനിയാട്ടം. ഒരു പുരുഷൻ ഇങ്ങനെ കാല് കവച്ചുവെച്ച് മോഹനിയാട്ടം കളിക്കുകയെന്ന് പറഞ്ഞാൽ ഇതുപോലെയൊരു അരോജകത്വം വെറെയില്ല. എൻറെ അഭിപ്രായത്തിൽ ആൺപിള്ളേർക്ക് മോഹിനിയാട്ടം ചേരുകയാണെങ്കിൽ തന്നെ അവർക്ക് അതുപോലെ സൗന്ദര്യം വേണം. ആൺ പിള്ളേരിൽ നല്ല സൗന്ദര്യം ഉള്ളവർ ഇല്ലേ? ഇവനെ കണ്ടാൽ ദൈവം പോലും, പറ്റ തള്ള പോലും സഹിക്കില്ലെന്നായിരുന്നു പരാമർശം. സത്യഭാമയ്‌ക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.
Discussion about this post