കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഭീകരാക്രമണം. മൂന്ന് പേർ കൊല്ലപ്പെട്ടു. 12 പേർക്ക് പരിക്കേറ്റു. കാണ്ഡഹാറിലായിരുന്നു സംഭവം. ഇസ്ലാമിക് സ്റ്റേറ്റ് ആണ് സംഭവത്തിന് പിന്നിൽ എന്നാണ് സൂചന.
രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. ചാവേർ ആക്രമണമാണ് ഉണ്ടായത് എന്നാണ് താലിബാൻ വൃത്തങ്ങൾ അറിയിക്കുന്നത്. ന്യൂ കാബൂൾ ബാങ്കിന് മുൻപിൽ ആയിരുന്നു സംഭവം. ഇവിടെ ജീവനക്കാരും ബാങ്കിൽ എത്തിയവരുമായി വലിയ ആൾക്കൂട്ടം തന്നെ ഉണ്ടായിരുന്നു. ഇവിടേയ്ക്ക് സ്‌ഫോടകവസ്തുക്കളുമായി എത്തിയ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു.
കൊല്ലപ്പെട്ട രണ്ട് പേർ ബാങ്ക് ജീവനക്കാരാണെന്നാണ് വിവരം. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്. അതിനാൽ മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് സൂചന. സംഭവത്തെ തുടർന്ന് താലിബാൻ പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. പ്രദേശം പോലീസിന്റെ നിയന്ത്രണത്തിലാണ്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
റംസാൻ വ്രതം ആരംഭിച്ചത് മുതൽ ചെറുതും വലുതുമായ നിരവധി സ്‌ഫോടനങ്ങളാണ് കാണ്ഡഹാറിൽ ഉണ്ടായിട്ടുള്ളത്. പരമോന്നത നേതാവായ ഹിബാത്തുള്ള അഖുൻസസാദയെ ലക്ഷ്യമിട്ടുകൊണ്ടാണ് ഈ ആക്രമണങ്ങൾ എന്നാണ് താലിബാൻ പറയുന്നത്. കാണ്ഡഹാറിലാണ് അദ്ദേഹം നിലവിലുള്ളത്.
Discussion about this post