ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾ കോൺഗ്രസിനെ പൂർണമായും തിരസ്‌ക്കരിച്ചെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ചരിത്രത്തിലെ തന്നെ ശക്തമായ തിരിച്ചടിയാണ് പാർട്ടിയ്ക്ക് ഉണ്ടാകുക. ഇത് മനസ്സിലാക്കിയാണ് ബിജെപിയ്‌ക്കെതിരെ കോൺഗ്രസ് നേതൃത്വം വാർത്താസമ്മേളനത്തിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. എക്‌സിലൂടെയായിരുന്നു നദ്ദയുടെ പ്രതികരണം.
രാജ്യത്തെ ജനങ്ങൾ കോൺഗ്രസിനെ പൂർണമായും തള്ളിക്കളഞ്ഞിരിക്കുന്നു. തിരഞ്ഞെടുപ്പിൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരാജയം ആകും കോൺഗ്രസ് ഏറ്റുവാങ്ങുക. ഈ ഭയം കോൺഗ്രസിനെ അലട്ടുന്നുണ്ട്. സാമ്പത്തിക പ്രശ്‌നമാണ് കോൺഗ്രസ് ഇപ്പോൾ പ്രധാന പ്രശ്‌നമായി ഉയർത്തിക്കാട്ടുന്നത്. എന്നാൽ ഇത് കോൺഗ്രസ് തന്നെ ബോധപൂർവ്വം സൃഷ്ടിച്ചതാണ്.
സ്വന്തം തെറ്റുകൾ തിരുത്തുന്നതിന് പകരം കോൺഗ്രസ് അധികൃതരെ തുടർച്ചയായി കുറ്റപ്പെടുത്തുന്നു. ആദായ നികുതി വകുപ്പിനെയും ഡൽഹി ഹൈക്കോടതിയെയുമെല്ലാം ഇവർ കുറ്റപ്പെടുത്തുന്നു. തങ്ങൾക്കനുകൂലമായി നിയമങ്ങൾ മാറ്റണം എന്നാണ് കോൺഗ്രസ് ഇവരോട് പറയുന്നതെന്നും നദ്ദ കൂട്ടിച്ചേർത്തു.
സദാസമയവും ജനങ്ങളെ കൊള്ളയടിച്ചിരുന്ന പാർട്ടി, പൈസയില്ലെന്ന് പറഞ്ഞ് വിലപിക്കുന്നത് തമാശ ആയി തോന്നുന്നു. ജീപ്പ് മുതൽ ഹെലികോപ്റ്റർ വാങ്ങിയതിൽ വരെ കോൺഗ്രസ് അഴിമതി കാട്ടിയിട്ടുണ്ട്. സകലമേഖലകളിൽ നിന്നും പാർട്ടി കൊള്ളയടിച്ചിട്ടുണ്ടെന്നും നദ്ദ വ്യക്തമാക്കി.
Discussion about this post