കോഴിക്കോട്: നൊച്ചാട് സ്വദേശിനി അനുവിനെ കൊലപ്പെടുത്തിയ പ്രതി മുജീബ് റഹ്‌മാനെതിരെ രോഷാകുലരായി നാട്ടുകാർ. തെളിവെടുപ്പിന് ശേഷം തിരികെ പോകുന്നതിനിടെ നാട്ടുകാർ പോലീസ് വാഹനത്തിന് നേരെ കല്ലെറിഞ്ഞു. അക്രമാസക്തരായ നാട്ടുകാർക്കിടയിൽ വളരെ പാടുപെട്ടാണ് പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കിയത്.
വാളുർ എത്തിച്ചായിരുന്നു തെളിവെടുപ്പ്. ഇവിടെ വച്ചാണ് അനുവിനെ മുജീബ് ബൈക്കിൽ കയറ്റിയതും കൊലപ്പെടുത്തിയതും. തെളിവെടുപ്പിന്റെ വിവരം അറിഞ്ഞ് രാവിലെ ഏഴ് മണി മുതൽ തന്നെ പ്രദേശത്ത് ആളുകൾ തടിച്ച് കൂടിയിരുന്നു. 11 മണിയോടെ പ്രതിയുമായി പോലീസ് സ്ഥലത്ത് എത്തി. ഇതോടെ നാട്ടുകാർ പ്രതിഷേധം ആരംഭിക്കുകയായിരുന്നു.
വാഹനത്തിൽ നിന്നും പ്രതിയെ ഇറക്കുന്നതിന് ഉൾപ്പെടെ നാട്ടുകാർ വിസമ്മതിച്ചു. ഇതോടെ സഹകരിക്കണമെന്ന് നാട്ടുകാരോട് പോലീസ് അഭ്യർത്ഥിക്കുകയായിരുന്നു. ശേഷം മൂന്ന് മണിയോടെയാണ് പ്രതിയെ വാഹനത്തിൽ നിന്നും ഇറക്കി തെളിവെടുപ്പ് ആരംഭിച്ചത്.
അനുവിനെ ബൈക്കിൽ കയറ്റിയ സ്ഥലത്തേക്ക് ആണ് പ്രതിയുമായി അന്വേഷണ സംഘം ആദ്യം പോയത്. ശേഷം കൊലപ്പെടുത്തിയ സ്ഥലത്തും എത്തിക്കുകയായിരുന്നു. കുറച്ച് നേരം മാത്രമാണ് തെളിവെടുപ്പ് നടത്തിയത്. തുടർന്ന് തിരികെ വാഹനത്തിൽ കയറ്റുകയായിരുന്നു. ഈ സമയം വലിയ പ്രതിഷേധമാണ് ആളുകളിൽ നിന്നും ഉണ്ടായത്. മുജീബിനെതിരെ നാട്ടുകാർ അസഭ്യവർഷം ചൊരിഞ്ഞു. വാഹനം നീങ്ങുന്നതിനിടെ ആണ് നാട്ടുകാർ കല്ലെറിഞ്ഞത്. മുഖം മൂടി ധരിപ്പിച്ച് ആയിരുന്നു മുജീബിനെ സ്ഥലത്ത് എത്തിച്ചത്.
Discussion about this post