ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ ഇഡി എത്തിയതിന് പിന്നാലെ സുപ്രീംകോടതിയെ സമീപിച്ച് ആംആദ്മി. കെജ്രിവാളിനെ അറസ്റ്റ് ചെയ്യുന്ന നടപടിയിൽ നിന്നും ഇഡിയെ തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. ഈ ഹർജി അടിയന്തിരമായി പരിഗണിക്കണമെന്നും ആംആദ്മി കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിൽ കെജ്രിവാളിന്റെ വീട്ടിൽ ഇഡിയുടെ പരിശോധന തുടരുകയാണ്. ഒപ്പം അദ്ദേഹത്തെ ഒരു സംഘം ചോദ്യം ചെയ്യുന്നുമുണ്ട്. ഇതിനിടെയാണ് ആംആദ്മി പ്രവർത്തകർ കോടതിയെ സമീപിച്ചത്. നേരത്തെ അറസ്റ്റിനായുള്ള ഇഡിയുടെ നീക്കങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ട് കെജ്രിവാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹർജി കോടതി തള്ളുകയായിരുന്നു. ഇതോടെയാണ് ആംആദ്മിയ്ക്ക് അറസ്റ്റിനെക്കുറിച്ചുള്ള ഭയം ആരംഭിച്ചത്.
ഹർജി തള്ളിയതിന് തൊട്ട് പിന്നാലെ ആയിരുന്നു ഇഡി കെജ്രിവാളിന്റെ വസതിയിൽ എത്തിയത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി ഒൻപത് തവണയാണ് കെജ്രിവാളിന് നോട്ടീസ് നൽകിയത്. എന്നാൽ ഒൻപത് തവണയും അദ്ദേഹം അസൗകര്യം ചൂണ്ടിക്കാട്ടി ഹാജരായിരുന്നില്ല.
Discussion about this post