കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക കേസിൽ കുറ്റവിമുക്തയാക്കണമെന്ന പ്രതി ജോളിയുടെ ഹർജി സുപ്രീം കോടതി തള്ളി. രണ്ടര വർഷമായി ജയിലിൽ ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ജോളി ഹർജി നൽകിയിരുന്നത്. അങ്ങനെയാണെങ്കിൽ ജാമ്യാപേക്ഷ നൽകാൻ കോടതി നിർദേശിച്ചു. കേരളത്തിലെ പ്രമാദമായ കേസെന്നാണ് കോടതി കൂടത്തായി കേസിെന നിരീക്ഷിച്ചത്.
കൂടത്തായി പൊന്നാമറ്റം തറവാട്ടിൽ 2002 മുതൽ 2016 വരെയുള്ള കാലയളവിൽ ബന്ധുക്കളായ ആറ് പേരെയാണ് ജോളി കൊലപ്പെടുത്തിയത്. 2019-ലാണ് കൂട്ടകൊലപാതകത്തിന്റെ വിവരം പുറംലോകമറിയുന്നത്. ജോളിയുടെ ഭർതൃമാതാവ് അന്നമ്മയെയാണ് ആദ്യം കൊലപ്പെടുത്തിയത്. തുടർന്ന് അന്നമ്മയുടെ ഭർത്താവ് ടോം തോമസ്, മകൻ റോയ് തോമസ്, അന്നമ്മയുടെ സഹോദരൻ എം.എം മാത്യു, ടോം തോമസിന്റെ സഹോദരന്റെ മകൻ ഷാജുവിന്റെ ഒരു വയസ്സുള്ള മകൾ ആൽഫൈൻ, ഷാജുവിന്റെ ഭാര്യ ഫിലി എന്നിവരെയും ജോളി കൊലപ്പെടുത്തി.
ആറ് മരണങ്ങളിലും ദുരൂഹതയുണ്ടെന്ന് കാണിച്ച് റോയിയുടെ സഹോദരി നൽകിയ പരാതിയിൽ സ്‌പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്‌പെക്ടർ ജീവൻ ജോർജ് നടത്തിയ അന്വേഷണത്തിലാണ് ആറ് പേരുടെയും മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്.
Discussion about this post