ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ കോൺഗ്രസിന് വീണ്ടും തളർച്ച. ആറ് എംഎൽഎമാരും 3 സ്വതന്ത്ര എംഎൽഎമാരും ബിജെപിയിൽ ചേർന്നു. കഴിഞ്ഞ മാസം നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിക്ക് അനുകൂലമായി വോട്ട് ചെയ്ത 9 പേരും ഇന്ന് ഡൽഹിയിൽ വച്ച് നടന്ന ചടങ്ങിൽ ബിജെപി അംഗത്വം സ്വീകരിച്ചു.
രജിന്ദർ റാണ, സുധീർ ശർമ, ഇന്ദർ ദത്ത് ലഖൻപാൽ, ദേവീന്ദർ കുമാർ ഭൂട്ടോ, രവി ഠാക്കൂർ, ചേതന്യ ശർമ എന്നീ കോൺഗ്രസ് അംഗങ്ങളാണ് ബിജെപിയിൽ ചേർന്നത്. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് വച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ, മുൻ മുഖ്യമന്ത്രി ജയ്റാം ഠാക്കൂർ ഉൾപ്പടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശം. ബജറ്റ് സമ്മേളനത്തിൽ വിപ്പ് ലംഘിച്ച വിമത കോൺഗ്രസ് എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കിയിരുന്നു.
മൂന്ന് സ്വതന്ത്രർ – ആശിഷ് ശർമ്മ (ഹാമിർപൂർ മണ്ഡലം), ഹോഷിയാർ സിംഗ് (ഡെറ), കെ എൽ താക്കൂർ (നലാഗഡ്) എന്നിവർ വെള്ളിയാഴ്ച നിയമസഭാ സെക്രട്ടറി യാഷ് പോൾ ശർമ്മയ്ക്ക് രാജിക്കത്ത് സമർപ്പിക്കുകയും ബിജെപിയിൽ ചേരുമെന്ന് അറിയിക്കുകയും ചെയ്തു. മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു തങ്ങളെയും കുടുംബങ്ങളെയും ലക്ഷ്യമിട്ട് കള്ളക്കേസുകൾ രജിസ്റ്റർ ചെയ്യുന്ന തരത്തിലേക്ക് അധപതിച്ചതായി സ്വതന്ത്ര എംഎൽഎമാർ പറഞ്ഞു.
ആറ് കോൺഗ്രസ് എംഎൽഎമാരെ അയോഗ്യരാക്കിയതോടെ 68 അംഗ നിയമസഭയിൽ സ്പീക്കർ ഉൾപ്പെടെ ഭരണകക്ഷിയായ കോൺഗ്രസിന്റെ അംഗബലം 40ൽ നിന്ന് 34 ആയി കുറഞ്ഞു.ബിജെപിക്ക് 25 അംഗങ്ങളാണുള്ളത്
Discussion about this post