ഭോപ്പാൽ: ജയിലിൽ നിന്നും ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ യുവാവ് കള്ളനോട്ടടി കേസിൽ അറസ്റ്റിൽ. മദ്ധ്യപ്രദേശ് വിദിഷ സ്വദേശി ഭൂപേന്ദ്ര സിംഗ് ധഖത് ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും കള്ളനോട്ടുകൾ പോലീസ് പിടിച്ചെടുത്തു.
കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായിരുന്നു ഭൂപേന്ദ്ര. തുടർന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ജയിലിൽ അടയ്ക്കുകയും ചെയ്തിരുന്നു. ശിക്ഷാ കാലയളവിൽ ഇവിടെ നിന്നും ഭൂപേന്ദ്ര പ്രിന്റിംഗിൽ പരിശീലനം നേടിയിരുന്നു. ഈ അറിവ് ഉപയോഗിച്ചായിരുന്നു കള്ളനോട്ട് അടി.
മാസങ്ങൾക്ക് മുൻപായിരുന്നു ഇയാൾ ശിക്ഷ പൂർത്തിയാക്കി ജയിൽ മോചിതനായത്. അന്ന് മുതൽ തന്നെ ഇയാൾ കള്ളനോട്ട് അടിയും ആരംഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു ഇയാൾ. ഇതിനിടെയാണ് കഴിഞ്ഞ ദിവസം പോലീസ് കയ്യോടെ പൊക്കിയത്.
ഇയാളുടെ പക്കൽ നിന്നും 200 രൂപയുടെ 95 കള്ളനോട്ട് ആണ് പിടിച്ചെടുത്തത്. ഇതിന് പുറമേ കള്ളനോട്ട് അടിയ്ക്കാനായി ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും പിടിച്ചെടുത്തു. കളർ പ്രിന്റർ, ആറ് മഷിക്കുപ്പികൾ, വിവിധ തരം കടലാസുകൾ എന്നിവയായിരുന്നു പിടിച്ചെടുത്തത്. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Discussion about this post