മലപ്പുറം : മലപ്പുറം ഉദരംപൊയിലിൽ ഫാത്തിമ നസ്റിൻ എന്ന രണ്ടു വയസ്സുകാരി കൊല്ലപ്പെട്ടത് ക്രൂര പീഡനങ്ങൾ ഏറ്റുവാങ്ങിയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുട്ടിയുടെ തലച്ചോർ ഇളകിയ നിലയിൽ ആയിരുന്നു. അടിയേറ്റതിന്റെ ആഘാതത്തിൽ തലച്ചോറിൽ രക്തം വാർന്ന് കട്ടപിടിച്ചിരുന്നു. വാരിയെല്ലിലും പൊട്ടലുണ്ടായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമന പ്രകാരം തലയ്ക്കും നെഞ്ചിലും ഏറ്റ പരിക്കാണ് കുട്ടിയുടെ മരണത്തിന് കാരണമായിരിക്കുന്നത്.
രണ്ടു വയസ്സുകാരിയെ മർദ്ദിച്ചു കൊലപ്പെടുത്തിയതിന് പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉദിരംപൊയിൽ സ്വദേശി മുഹമ്മദ് ഫായിസ് ആണ് അറസ്റ്റിൽ ആയിട്ടുള്ളത്. ക്രൂരമർദ്ദനമേറ്റ് ബോധരഹിതയായ കുഞ്ഞിനെ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി എന്ന് പറഞ്ഞാണ് ഇയാൾ ആശുപത്രിയിൽ എത്തിച്ചിരുന്നത്. എന്നാൽ കുഞ്ഞിന്റെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ കണ്ടെത്തിയ ആശുപത്രി ജീവനക്കാർ അമ്മയോടും ബന്ധുക്കളോടും അന്വേഷിച്ചപ്പോഴാണ് മർദ്ദന വിവരം പുറത്തുവന്നത്.
പിതാവ് മുഹമ്മദ് ഫായിസ് രണ്ടു വയസ്സുകാരിയായ മകളെ അലമാരയിലേക്കും കട്ടിലിലേക്കും വലിച്ചെറിഞ്ഞതായി കുട്ടിയുടെ മാതാവും ബന്ധുക്കളും മൊഴി നൽകിയിട്ടുണ്ട്. കുട്ടിയെ ഇയാൾ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നും ബന്ധുക്കൾ ആരോപണം ഉന്നയിച്ചു. കേസ് രജിസ്റ്റർ ചെയ്ത കാളികാവ് പോലീസ് ആണ് മുഹമ്മദ് ഫായിസിനെ അറസ്റ്റ് ചെയ്തത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇയാളെ കൂടുതൽ ചോദ്യം ചെയ്യൽ നടത്തുമെന്നും പോലീസ് അറിയിച്ചു.










