റായ്പൂർ: ഛത്തീസ്ഗഡിലുണ്ടായ ഏറ്റുമുട്ടലിൽ കമ്യൂണിസ്റ്റ് ഭീകരരെ കൂട്ടത്തോടെ വധിച്ച് സുരക്ഷാ സേന. ആറ് ഭീകരരെയാണ് വധിച്ചത്. ബിജാപൂർ ജില്ലയിലായിരുന്നു സംഭവം.
തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് കമ്യൂണിസ്റ്റ് ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ സുരക്ഷാ സേന ശക്തമായി തുടരുകയാണ്. ഇതിന്റെ ഭാഗമായി ചിക്രുബട്ടി- പുഷ്പക വനമേഖലയിൽ എത്തിയത് ആയിരുന്നു സുരക്ഷാ സേന. മേഖലയിൽ കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിദ്ധ്യം ഉള്ളതായി സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇവിടെയെത്തി ഇവരെ പിടികൂടുക ആയിരുന്നു സുരക്ഷാ സേനയുടെ ലക്ഷ്യം.
എന്നാൽ ഇവരെ കണ്ട ഭീകരർ വെടിയുതിർത്തു. ഇതോടെ സുരക്ഷാ സേനയും ശക്തമായ പ്രത്യാക്രമണം നടത്തുകയായിരുന്നു. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിൽ ആണ് കമ്യൂണിസ്റ്റ് ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. കൊല്ലപ്പെട്ടതിൽ ഒരാൾ സ്ത്രീയാണ്.
കോബ്ര, സിആർപിഎഫ്, ഡിആർജി എന്നിവരുടെ സംയുക്ത സംഘമാണ് പരിശോധനയ്ക്കായി പ്രദേശത്ത് എത്തിയത്. ഏറ്റുമുട്ടലിന് പിന്നാലെ നടത്തിയ പരിശോധനയിൽ ഭീകരർ ഉപയോഗിച്ച ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇവ പരിശോധിക്കുകയാണ്. ചില രേഖകളും ഏറ്റുമുട്ടൽ പ്രദേശത്ത് നിന്നും കണ്ടെടുത്തിട്ടുണ്ട്.
തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കമ്യൂണിസ്റ്റ് ഭീകരർ പ്രദേശവാസികൾക്കും രാഷ്ട്രീയക്കാർക്കുമെതിരെ ആക്രമണം ശക്തമാക്കിയേക്കാം. തിരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താനും സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് കമ്യൂണിസ്റ്റ് ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കിയത്. കഴിഞ്ഞ ദിവസം ദന്തേവാഡയിൽ കമ്യൂണിസ്റ്റ് ഭീകരർ നടത്തിയ ഐഇഡി ആക്രമണത്തിൽ രണ്ട് ജവാന്മാർക്ക് പരിക്കേറ്റിരുന്നു.
Discussion about this post