ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ പാവപ്പെട്ടവരിൽ നിന്ന് അഴിമതിക്കാർ പിടിച്ചെടുത്ത പണം അവരുടെ കൈകളിലേക്ക് തന്നെ തിരികെ എത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇഡി പിടിച്ചെടുത്ത 3000 കോടി രൂപ പാവപ്പെട്ടവർക്ക് തിരികെ നൽകാനാണ് താൻ പ്രവർത്തിക്കുന്നത്. പ്രതിപക്ഷ പാർട്ടികൾ മുൻഗണന നൽകുന്നത് രാജ്യത്തിനല്ല പകരം അധികാരത്തിനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൃഷ്ണനഗർ ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയും മുൻ റോയൽറ്റി അംഗവുമായ അമൃത റോയിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ജോലി വാഗ്ദാനം നൽകി യുവാക്കളിൽ നിന്ന് നേതാക്കൾ കൈക്കൂലിയായി വാങ്ങിയത് 3,000 കോടി രൂപയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബിജെപി നേതൃത്വത്തിലുള്ള സഖ്യം യുവാക്കളുടെ ശോഭനമായ ഭാവിക്ക് വേണ്ടി അഴിമതി രഹിത രാജ്യത്തിനായി പോരാടുകയാണ്. എന്നാൽ അഴിമതിക്കാരെല്ലാം മറുവശത്ത് ഒത്തുചേരുകയാണെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കൃഷ്ണനഗറിൽ മഹുവ മൊയ്ത്രയാണ് തൃണമൂൽ സ്ഥാനാർത്ഥി. 2009 മുതൽ ടിഎംസി കൈവശം വച്ചിരുന്ന മണ്ഡലമാണ് കൃഷ്ണനഗർ. പാർലമെന്റിലെ ലോഗ് ഇൻ ക്രെഡൻഷ്യൽസ് അന്യ വ്യക്തികൾക്ക് കൈമാറിയ ഗുരുതരമായ സുരക്ഷാ വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് മഹുവ മൊയ്ത്രയെ പാർലമെന്ററി എത്തിക്സ് കമ്മിറ്റി അടുത്തിടെ പാർലമെന്ററി അംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു.
Discussion about this post