ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മഹാമാരിക്കെതിരെ പോരാടിയതിനെ കുറിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽഗേറ്റ്‌സിനോട് പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈറസും സർക്കാരും തമ്മിലുള്ള പോരാട്ടമായല്ല ഇതിനെ താൻ കണ്ടത്, ജീവിതവും വൈറസും തമ്മിലുള്ള പോരാട്ടമായിരുന്നു നടന്നത്. കോവിഡ് കാലത്ത് ലോകത്തിന് തന്നെ മാതൃകയാകുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് ഇന്ത്യയിൽ നടന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
സ്വന്തമായി വാക്‌സിൻ കണ്ടെത്തുന്നതിലും ഇന്ത്യ ഒന്നാമതായിരുന്നു. കോവിഡ് മഹാമാരിയുടെ ആദ്യ ദിനം തന്നെ രാജ്യത്തെ ജനങ്ങളോട് തുറന്നു സംസാരിക്കാരിക്കാൻ തയ്യാറായി. ജനങ്ങളിൽ വിശ്വാസം ഉണ്ടാകുന്നതിന് എല്ലാ കോവിഡ് നിർദേശങ്ങളും പരസ്യമായി പാലിച്ചുകൊണ്ടാണ് താൻ മുന്നോട്ടുപോയത്. ജാനാധിപത്യ രീതിയിൽ ആളുകളെ വടിയെടുത്ത് അനുസരിപ്പിക്കാൻ കഴിയില്ല. അവരെ ബോധവൽക്കരിക്കാനും ഒപ്പം നിർത്താനും നല്ല സമയം വേണ്ടി വന്നു. അതിനായി താൻ സ്വയം വാക്‌സിൻ എടുത്തു. 95 വയസുള്ള തന്റെ അമ്മയും വാക്‌സിൻ എടുത്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പാത്രം കൊട്ടാനും കയ്യടിക്കാനുമെല്ലാം താൻ പറഞ്ഞതിനെ നിരവധി പേർ പരിഹസിച്ചിരുന്നു. എന്നാൽ, കോവിഡ് വൈറസിനെതിരെ രാജ്യത്തെ ജനങ്ങളെ ഒന്നിച്ചു നിർത്തുകയെന്നത് അനിവാര്യമായിരുന്നുവെന്നും അദ്ദേഹം ബിൽഗേറ്റ്‌സിനോട് പറഞ്ഞു.










