ഭോപ്പാൽ :ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മദ്ധ്യപ്രദേശിലെ കോൺഗ്രസിന് വൻ തിരിച്ചടി. ചിന്ദ്വാര ജില്ലയിലെ അമർവാരയിൽ നിന്നും മൂന്ന് തവണ എംഎൽഎയായ കമലേഷ് ഷാ ബിജെപിയിൽ ചേർന്നു. പാർട്ടി ദേശീയ ജോയിന്റ് ജനറൽ സെക്രട്ടറി ശിവപ്രകാശ്, മുഖ്യമന്ത്രി മോഹൻ യാദവ്, സംസ്ഥാന അദ്ധ്യക്ഷൻ വിഷ്ണു ദത്ത് ശർമ എന്നിവർ ചേർന്നാണ് കമലേഷ് ഷായെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തത്.
കമലേഷ് ഷായെയുടെ ഭാര്യ ഹരായി നഗർ പാലിക ചെയർപേഴ്‌സൺ മാധ്വി ഷാ, സഹോദരിയും ജില്ലാ പഞ്ചായത്ത് അംഗവുമായ കേസർ നേതം എന്നിവർക്കൊപ്പമാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്. സംസ്ഥാനത്തെ ബിജെപിയുടെ ലോക്സഭാ തിരഞ്ഞെടുപ്പ് ചുമതലയുള്ള മഹേന്ദ്ര സിംഗ്, ജോയിന്റ് ഇൻചാർജ് സതീഷ് ഉപാധ്യായ, മുതിർന്ന മന്ത്രി കൈലാഷ് വിജയവർഗിയ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന പ്രവർത്തനങ്ങളിൽ ആകൃഷ്ടരായാണ് കമലേഷ് ഷായും കുടുംബാംഗങ്ങളും ബിജെപിയിൽ ചേർന്നതെന്ന് ബിജെപി നേതാവ് പറഞ്ഞു. നിലവിൽ ചിന്ദ്വാര നിയമസഭാ സീറ്റിൽ നിന്നുള്ള എംഎൽഎയാണ് കമൽനാഥ്.
Discussion about this post