കോഴിക്കോട്: ജില്ലയില്‍ പതിമൂന്നുകാരന് ജപ്പാന്‍ ജ്വരം സ്ഥിരീകരിച്ചു. കൊടിയത്തൂര്‍ പഞ്ചായത്തിലെ എഴാം വാര്‍ഡിലെ വിദ്യാര്‍ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. സംഭവത്തെ തുടര്‍ന്ന്, പ്രദേശത്ത് പനി ബാധിച്ചവരുടെ വിവരങ്ങള്‍ ശേഖരിക്കാൻ ആരംഭിച്ചു.
ചെറുവാടി സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മനുലാല്‍ പ്രദേശം സന്ദര്‍ശിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദീപിക, രാധിക, ഖദീജ, ആശാവര്‍ക്കര്‍മാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
സാധാരണയായി മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്ക് പകരുന്ന ഈ രോഗം അപൂര്‍വമായി മാത്രമേ മുനുഷ്യരിലേക്ക് പകരാറുള്ളൂ. ക്യുലക്‌സ് ഇനത്തില്‍പ്പെട്ട കൊതുകാണ് രോഗം പടര്‍ത്തുന്നത്. പനി, തലവേദന, മറ്റ് ശാരീരിക അസ്വാസ്ഥ്യങ്ങള്‍ എന്നിവയാണ് പ്രധാന രോഗലക്ഷണം.
Discussion about this post