തെരഞ്ഞെടുപ്പ് ഗോദയിൽ മഹാരാഷ്ട്രയിൽ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന മണ്ഡലം ഏതെന്ന് ചോദിച്ചാൽ അതിന് ഉത്തരം ബാരാമതി എന്നാണ്. പവാർ കുടുംബത്തിലെ രണ്ട് പ്രമുഖ വനിതകൾ നേർക്കുനേർ വരുന്നുവെന്നതാണ് സവിശേഷത. മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അതികായൻ ശരദ് പവാറിന്റെ മകളും സിറ്റിംഗ് എംപിയുമായ സുപ്രിയ സുലെ ഇത്തവണ കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. ശരദ് പവാറിന്റെ അനന്തരവനും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറാണ് സുപ്രിയയുടെ എതിരാളി.
പൂനെ ജില്ലയിലെ ബാരാമതി ലോക്സഭാ മണ്ഡലം പതിറ്റാണ്ടുകളായി പവാർ കുടുംബത്തിന്റെ കോട്ടയായാണ് അറിയപ്പെടുന്നത്. 1967ൽ 27 വയസ് മാത്രമുള്ളപ്പോഴാണ് ശരദ് പവാർ ബാരാമതി നിയമസഭാ മണ്ഡലത്തിൽ നിന്ന് ആദ്യമായി തെരഞ്ഞെടുക്കപ്പെടുന്നത്. അതിന് ശേഷം ബാരാമതിയും സമീപ പ്രദേശങ്ങളും പവാറിന്റെ ശക്തിദുർഗമായി മാറുകയായിരുന്നു.
എൻസിപിയിലെ പിളർപ്പാണ് ബാരാമതിയിലെ പോരാട്ടത്തിന് ഇത്തവണ നാടകീയത നൽകിയിരിക്കുന്നത്. പിതൃസഹോദരനും രാഷ്ട്രീയ ഗുരുവുമായ ശരദ് പവാറിനെ ധിക്കരിച്ചാണ് കഴിഞ്ഞ വർഷം അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി വിഭാഗം എൻഡിഎയിലേക്ക് കൂടുമാറിയത്. ഭൂരിപക്ഷം എംഎൽഎമാരും അജിത് പവാറിനൊപ്പം നിലയുറപ്പിച്ചതോടെ പാർട്ടി ചിഹ്നമായ ക്ലോക്ക് നഷ്ടപ്പെട്ട അവസ്ഥയിലാണ് ശരദ് പവാർ വിഭാഗം.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ക്ലോക്ക് ചിഹ്നത്തിൽ മത്സരിക്കാൻ എൻസിപി അജിത് പവാർ വിഭാഗത്തിനാണ് അനുമതി ലഭിച്ചത്. കാഹളം മുഴക്കുന്ന മനുഷ്യന്റെ ചിഹ്നമാണ് ശരദ് പവാറിന്റെ പാർട്ടിക്ക് അനുവദിച്ചിരിക്കുന്നത്. ഔദ്യോഗിക എൻസിപി ഏതാണ് എന്നതിനെ ചൊല്ലിയുള്ള തർക്കം കോടതിയിൽ തുടരുകയാണ്. സുപ്രീം കോടതി ഇടപെട്ടാണ് ഇരു വിഭാഗത്തിനും താൽക്കാലികമായി ചിഹ്നങ്ങൾ അനുവദിച്ചിരിക്കുന്നത്.
ഇൻഡി സഖ്യത്തിനായി ജനവിധി തേടുന്ന 54 കാരിയായ സുപ്രിയ സുലെ ഇത് നാലാം തവണയാണ് ബാരാമതി ലോക്സഭാ മണ്ഡലത്തിൽ നിന്ന് പോരിന് ഇറങ്ങുന്നത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തി അൻപത്തി അയ്യായിരത്തിലധികം വോട്ടുകൾക്കാണ് സുപ്രിയ സുലെ ബിജെപി സ്ഥാനാർത്ഥിയായിരുന്ന കാഞ്ചൻ കുലിനെ തോൽപ്പിച്ചത്. 52 ശതമാനത്തിലധികം വോട്ട് നേടിയായിരുന്നു ശരദ് പവാറിന്റെ മകൾ കഴിഞ്ഞ തവണ തിളക്കമാർന്ന ജയം സ്വന്തമാക്കിയത്. എന്നാൽ, എൻസിപിയിലെ പിളർപ്പ് ഇത്തവണ കാര്യങ്ങൾ പ്രവചനാതീതമാക്കിയിരിക്കുകയാണ്.
1991മുതൽ ബാരാമതി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അജിത് പവാർ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇവിടെ നിന്ന് കൂറ്റൻ വിജയമാണ് സ്വന്തമാക്കിയത്. 2019ൽ മണ്ഡലത്തിൽ ആകെ പോൾ ചെയ്തതിന്റെ 83 ശതമാനത്തോളം വോട്ട് നേടിയാണ് അജിത് പവാർ ഉജ്ജ്വല വിജയം കുറിച്ചത്.
ബാരാമതി ലോക്സഭാ സീറ്റിൽ നിന്നും എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അജിത് പവാറിന്റെ പത്നി സുനേത്ര പവാർ തെരഞ്ഞെടുപ്പ് രംഗത്ത് ഇതാദ്യമാണ്. എന്നാൽ, മറാത്ത്വാഡയിലെ രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് സുനേത്ര വരുന്നത്. മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന പദംസിംഗ് പാട്ടീലിന്റെ സഹോദരി കൂടിയാണ് 60കാരിയായ സുനേത്ര. അജിത് പവാർ-സുനേത്ര ദമ്പതികളുടെ മകൻ പാർഥ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മാവൽ സീറ്റിൽ നിന്ന് മത്സരിച്ചെങ്കിലും തോൽവി രുചിക്കുകയായിരുന്നു.
6 നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് ബാരാമതി ലോക്സഭാ സീറ്റ്. ബാരാമതി ടൗൺ, ഇന്ദാപ്പൂർ, ധൗൺഡ്, പുരന്ദർ, ഭോർ, ഖഡക് വാസല എന്നിവയാണ് ഇവ. പാർട്ടിയിലെ പിളർപ്പിന് മുൻപ് എൻസിപി വ്യക്തമായ സ്വാധീനം പുലർത്തിയ നിയമസഭാ മണ്ഡലങ്ങളാണ് ബാരാമതിയും ഇന്ദാപ്പൂരും. ഭോർ, പുരന്ദർ എന്നിവിടങ്ങളിൽ കോൺഗ്രസിനാണ് കൂടുതൽ സ്വാധീനം. എന്നാൽ, ധൗൺഡ്, ഖഡക് വാസല എന്നീ മണ്ഡലങ്ങൾ ബിജെപിയുടെ ശക്തികേന്ദ്രങ്ങളാണ്.
മഹാരാഷ്ട്രയിലെ 48 ലോക്സഭാ മണ്ഡലങ്ങളിലേക്ക് ഇത്തവണ കനത്ത മത്സരമാണ് അരങ്ങേറാൻ പോകുന്നത്.
ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യം ഇത്തവണയും ഭൂരിഭാഗം സീറ്റുകളും നേടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്. ബിജെപിയെ കൂടാതെ ശിവസേന ഷിൻഡെ വിഭാഗവും എൻസിപി അജിത് പവാർ ഘടകവുമാണ് മഹാരാഷ്ട്രയിലെ എൻഡിഎ സഖ്യത്തിലെ പ്രധാന കക്ഷികൾ.
മഹായുതി എന്ന പേരിലാണ് സഖ്യം നിലവിൽ മഹാരാഷ്ട്ര ഭരിക്കുന്നത്.
ഇൻഡി സഖ്യം മഹാരാഷ്ട്രയിൽ മഹാവികാസ് അഖാഡി എന്ന ബാനറിലാണ്
മത്സരിക്കുന്നത്. ശിവസേന ഉദ്ധവ് വിഭാഗത്തിനൊപ്പം കോൺഗ്രസും എൻസിപി പവാർ പക്ഷവും ഒരുമിച്ച് ജനവിധി തേടുന്നു. എന്തായാലും, ബാരാമതിയിൽ നിന്ന് ഇത്തവണ ആര് ജയിച്ചു കയറുമെന്ന കാര്യത്തിൽ ഒരു പ്രവചനം നടത്തുക അസാധ്യമായ കാര്യമാണ്. സുപ്രിയ സുലെയായാലും സുനേത്ര പവാർ ആയാലും മണ്ഡലത്തിലെ ജയപരാജയങ്ങൾ എൻസിപിയുടെ ഭാവി നിർണയിക്കുന്നതിൽ വലിയ പങ്ക് വഹിക്കുമെന്ന കാര്യത്തിൽ തർക്കം വേണ്ട.
Discussion about this post